Agni 5: ഇന്ത്യയുടെ അഗ്നി 5 പരീക്ഷണം വിജയം, 5000 കിലോമീറ്റർ വരെ ദൂരപരിധി
Agni 5 ballistic missile: ആധുനിക നാവിഗേഷന്‍, ഗൈഡന്‍സ്, പോര്‍മുന, പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകള്‍ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഒരേസമയം മൂന്ന് ആണവ പോര്‍മുനകള്‍വരെ വഹിക്കാനും കഴിയും.
ന്യൂഡൽഹി: ആണവായുധ വാഹകശേഷിയുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈലായ (ഐആര്‍ബിഎം) അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത്.
എല്ലാ പ്രവർത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങളും അനുസരിച്ചാണ് വിക്ഷേപണം നടത്തിയതെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് വിക്ഷേപണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ഓഗസ്റ്റ് 20 ന് ചാന്ദിപ്പൂരിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു. വിക്ഷേപണം എല്ലാ പ്രവർത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങൾ സാധൂകരിച്ചു,’ മന്ത്രാലയം അറിയിച്ചു.
ALSO READ: 40 നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ്, പുതിയ മുന്നേറ്റവുമായി ഐഎസ്ആർഒ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5,000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ന്റെ വകഭേദമായിരുന്നു ഇന്നലെ പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) രൂപകൽപ്പന ചെയ്ത ഈ സംവിധാനം രാജ്യത്തിന്റെ ദീർഘകാല സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇവ വികസിപ്പിച്ചെടുത്തത്.
ആധുനിക നാവിഗേഷന്‍, ഗൈഡന്‍സ്, പോര്‍മുന, പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകള്‍ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഒരേസമയം മൂന്ന് ആണവ പോര്‍മുനകള്‍വരെ വഹിക്കാനും പ്രയോഗിക്കാനും അഗ്നി-5ന് കഴിയും. അഗ്നി-5 ന്റെ മുൻ പരീക്ഷണം 2024 മാർച്ച് 11 ന് നടത്തിയിരുന്നു. മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എംഐആർവി) സാങ്കേതികവിദ്യ ഘടിപ്പിച്ച മിസൈൽ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു. ഒറ്റ വിക്ഷേപണത്തിൽ തന്നെ ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇതിന് കഴിഞ്ഞു.