IndiGo Flight Crisis: എയർ ഇന്ത്യക്കും ആകാശക്കും ബമ്പർ! ഇൻഡിഗോക്കെതിരെ നടപടി; 5 % സർവീസുകൾ മറ്റ് വിമാനകമ്പനികൾക്ക്
IndiGo Flight Crisis DGCA Action: ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ, ആകാശ എന്നീ എയർലൈനുകൾക്ക് ഇൻഡിഗോയുടെ സർവീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ മാറ്റണമെന്നും നിർദ്ദേശം നൽകും.

Indigo Flight Crisis
ന്യൂഡൽഹി: വിമാന പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്നതിനിടെ ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. അടിയന്തരമായി ഈ ഉത്തരവിൽ നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ, ആകാശ എന്നീ എയർലൈനുകൾക്ക് ഇൻഡിഗോയുടെ സർവീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ മാറ്റണമെന്നും നിർദ്ദേശം നൽകും. സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുണ്ടെന്നും യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും വ്യോമയാന മന്ത്രി റാംമോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞിരുന്നു.
Also Read: ‘നിങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു’; ഇന്‍ഡിഗോ സിഇഒ നോട്ടീസിന് ഇന്ന് മറുപടി നല്‍കും
വ്യോമയാന രംഗത്ത് കൂടുതൽ വിമാന കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കുത്തകവത്ക്കരണം അടക്കം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് വ്യോമയാനമന്ത്രാലയം നീക്കം.
ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രമാണ് സർവീസ് നടത്തുന്നത്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി അഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശം നൽകിയത്. ഇതനുസരിച്ചുള്ള പുതുക്കിയ ഷെഡ്യൂൾ നാളെ ഇൻഡിഗോ സമർപ്പിക്കും. അതിനാൽ ഇൻഡിഗോയിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തരവരുടെ യാത്രസമയങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം.