Indigo Fuel Surcharge: പറക്കാൻ ഇനി പണമധികമാകും!; എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോയും
IndiGo Flights Fuel Surcharge: ഇന്ന് മുതൽ ആഭ്യന്തര, അന്തർദേശീയ ഇൻഡിഗോ സർവീസുകൾക്ക് അധിക തുക നൽകേണ്ടി വരും. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വൻതോതിൽ വില വർധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

Indigo
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം വിമാനയാത്രക്കാർക്ക് തിരിച്ചടിയാകുന്നു. എയർ ഇന്ത്യയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയും ഇന്ധന സർചാർജ് പ്രഖ്യാപിച്ചു. ഇതോടെ വിമാനയാത്രയ്ക്ക് ഇനി ചിലവേറും. മാർച്ച് 14 (ഇന്ന്) അർധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.
ഇന്ന് മുതൽ ആഭ്യന്തര, അന്തർദേശീയ ഇൻഡിഗോ സർവീസുകൾക്ക് അധിക തുക നൽകേണ്ടി വരും. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വൻതോതിൽ വില വർധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കണക്കനുസരിച്ച്, ഇന്ത്യയുൾപ്പെടുന്ന മേഖലയിൽ 85 ശതമാനത്തിലേറെ വില വർധനവാണ് ഇന്ധനത്തിന് രേഖപ്പെടുത്തിയത്.
ALSO READ: ഇന്ത്യയില്‍ 50 ലക്ഷം ടണ്‍ പെട്രോളിയം കരുതല്‍ ശേഖരം; പ്രതിപക്ഷത്തിന് മോദിയുടെ ചുട്ടമറുപടി
ആഭ്യന്തര സർവീസുകളുടെ ടിക്കറ്റിൽ 425 രൂപയുടെ വർദ്ധനവും യൂറോപ്പ് യാത്രകൾക്ക് 2,300 രൂപയും, തെക്കുകിഴക്കൻ ഏഷ്യ, ചൈന, ആഫ്രിക്ക യാത്രകൾക്ക് 1,800 രൂപയും, ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസിന് 900 രുപയുമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്ന വർധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ്, 2,300 രൂപ.
ഇന്ധനവിലയിലെ വർദ്ധനവ് വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാരിൽ നിന്നും സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. നേരത്തെ, എയർ ഇന്ത്യയും സമാനമായ രീതിയിൽ സർചാർജ് വർദ്ധിപ്പിച്ചിരുന്നു. ആഭ്യന്തര സർവീസുകൾക്ക് 399 രൂപയാണ് എയർ ഇന്ത്യ സർചാർജ് പ്രഖ്യാപിച്ചിരുന്നത്.