Jayshree Ullal : സുന്ദർ പിച്ചൈ ഇനി പഴയ സമ്പന്നൻ, ടെൿലോകത്തെ സമ്പത്തിന്റെ പുതിയ രാജ്ഞി ഇതാ
Jayshree Ullal Surpasses Satya Nadella, Sundar Pichai : തന്റെ കരിയറിന്റെ തുടക്കത്തിൽ എഎംഡി, സിസ്കോ സിസ്റ്റംസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച അവർ, സിസ്കോയുടെ സ്വിച്ചിംഗ് ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
ന്യൂഡൽഹി: ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദർ പിച്ചൈയെയും സത്യ നാദല്ലയെയും പിന്നിലാക്കി ഇന്ത്യൻ വംശജയായ ജയശ്രീ ഉള്ളാൾ വൻ കുതിപ്പ് നടത്തുന്നു. 2025-ലെ ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക പ്രകാരം, 5.7 ബില്യൺ ഡോളർ (ഏകദേശം 51,265 കോടി രൂപ) ആസ്തിയുമായി ലോകത്തെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വംശജയായ എക്സിക്യൂട്ടീവ് എന്ന പദവി അരിസ്റ്റ നെറ്റ്‌വർക്‌സിന്റെ സിഇഒയും പ്രസിഡന്റുമായ ജയശ്രീ സ്വന്തമാക്കി. ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലുണ്ടായ വിപ്ലവകരമായ വളർച്ചയാണ് ജയശ്രീയുടെ ആസ്തി ഇത്രത്തോളം വർധിക്കാൻ പ്രധാന കാരണമായത്.
ബ്രിട്ടനിൽ ജനിച്ച ജയശ്രീ ഉള്ളാൾ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഡൽഹിയിലെ കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിലായിരുന്നു. തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.
Also read – 2009-ൽ ശരവണ ഭവനിലെ ബില്ലൊന്നു നോക്കൂ…. വില കൂടിയോ കുറഞ്ഞോ
തന്റെ കരിയറിന്റെ തുടക്കത്തിൽ എഎംഡി, സിസ്കോ സിസ്റ്റംസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച അവർ, സിസ്കോയുടെ സ്വിച്ചിംഗ് ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. 2008-ൽ അരിസ്റ്റ നെറ്റ്‌വർക്‌സിന്റെ സിഇഒ ആയി ചുമതലയേറ്റ ജയശ്രീ, കഴിഞ്ഞ 17 വർഷമായി കമ്പനിയെ വിജയകരമായി നയിച്ചുവരികയാണ്.
അരിസ്റ്റ നെറ്റ്‌വർക്‌സിലുള്ള മൂന്ന് ശതമാനം ഓഹരി പങ്കാളിത്തവും വിപണിയിൽ കമ്പനിക്കുണ്ടായ വൻ മുന്നേറ്റവുമാണ് ഇവരെ ഈ നേട്ടത്തിന് അർഹയാക്കിയത്. സാധാരണയായി ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളുടെ സിഇഒമാരാണ് ഇത്തരം പട്ടികകളിൽ ഒന്നാമതെത്താറുള്ളതെങ്കിൽ, ഇത്തവണ ആ പതിവ് തിരുത്തിക്കുറിക്കാൻ ജയശ്രീക്ക് സാധിച്ചു. 63-ാം വയസ്സിലും ടെക് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വമായി തുടരുന്ന അവർക്ക് 2025-ൽ ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.