Jharkhand Insurance Fraud: അപകടത്തിൽ മരിച്ചെന്ന് മൊഴി; ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തി, ഭർത്താവ് പിടിയിൽ
Jharkhand Man Kills Wife for Insurance Money: സേവന്തിയുടെ മൃതദേഹത്തിൽ വളരെ കുറച്ച് ചതവുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ഇവരുടേത് റോഡപകടത്തിൽ സംഭവിക്കുന്ന പരിക്കല്ലെന്നും വൈദ്യ പരിശോധനയിൽ നിന്ന് വ്യക്തമായി. ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് സേവന്തി കൊല്ലപ്പെടുന്നത്.
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തി (Jharkhand Man Kills Wife) ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം. സേവന്തി കുമാരി എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് സേവന്തി കൊല്ലപ്പെടുന്നത്. റോഡപകടത്തിൽ മരിച്ചെന്നാണ് പ്രതിയായ മുകേഷ് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
എന്നാൽ സേവന്തിയുടെ പിതാവ് മഹാവീർ മേത്തയ്ക്ക് തോന്നിയ സംശയമാണ് സംഭവത്തിൻ്റെ ചുരുളഴിച്ചത്. സംശയത്തെ തുടർന്ന് അദ്ദേഹം പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് ഇയാൾ ചോദ്യം ചെയ്തതും സത്യം പുറത്തുവന്നതും. നാല് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. അതിന് പിന്നാലെ സേവന്തിയുടെ പേരിൽ മുകേഷ് 30 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ എടുത്തിരുന്നു.
ഇക്കാര്യം മഹാവീർ മേത്ത പോലീസിനോട് പറയുകയും ചെയ്തു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സേവന്തിയുടെ മൃതദേഹത്തിൽ വളരെ കുറച്ച് ചതവുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ഇവരുടേത് റോഡപകടത്തിൽ സംഭവിക്കുന്ന പരിക്കല്ലെന്നും വൈദ്യ പരിശോധനയിൽ നിന്ന് വ്യക്തമായി. ഇതോടെയാണ് മുകേഷിന് നേരെ സംശയത്തിൻ്റെ വിരൽചൂണ്ടിയത്.
ALSO READ: ജയ്‌സാല്‍മീറില്‍ ബസിന് തീപിടിച്ചു, 20 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
ചോദ്യം ചെയ്യലിൽ ഇൻഷുറൻസ് തുക നേടാൻ വേണ്ടി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മുകേഷ് പോലീസിനോട് സമ്മതിക്കുകയും ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷമാണ് അപകട സംഭവിച്ചതിൻ്റെ പ്രതീതി ഉണ്ടാക്കി മുകേഷ് കഥ മാറ്റിയെഴുതിയത്. ഭാര്യയുടെ ശവസംസ്കാര ചടങ്ങിൽ മുകേഷ് പങ്കെടുക്കാതിരുന്നതും സംശയം ബലപ്പെട്ടു. മുകേഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിലാണ്.
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 50 കോടി രൂപയുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ആദ്യ ഭാര്യയെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തുകയായിരുന്നു. കുടുംബത്തിൽ നടന്ന അസാധാരണ മരണങ്ങളെ ക്കുറിച്ച് ഇയാളുടെ നാലാമത്തെ ഭാര്യ പോലീസിനെ അറിയിച്ചതാണ് കേസിൽ വഴിത്തിരിവായത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.