Justice BR Gavai: അന്തരിച്ച പിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിച്ച മകന്‍; ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍. ഗവായ് ചുമതലയേറ്റു
BR Gavai takes oath as 52nd CJI: രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലികൊടുത്തു. രാജ്യത്തെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ ബുദ്ധമതക്കാരനാണ് . സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം അമ്മയുടെ കാൽ തൊട്ടു വണങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു

ജസ്റ്റിസ് ബിആര്‍ ഗവായ്
ന്യൂഡൽഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആർ ഗവായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് ബിആർ ഗവായി ചുമതലയേറ്റത്. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലികൊടുത്തു. രാജ്യത്തെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ ബുദ്ധമതക്കാരനാണ് ഗവായ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം അമ്മയുടെ കാൽ തൊട്ടു വണങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ജസ്റ്റിസ് ബിആർ ഗവായി
1960 നവംബർ 24 ന് അമരാവതിയില്‍ ജനനം. 1985 മാർച്ച് 16 ന് അദ്ദേഹം കരിയറിന് തുടക്കമിട്ടു. 1987 വരെ മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന ബാർ രാജ എസ്. ഭോൺസാലെയോടൊപ്പം ബിആർ ഗവായി പ്രവർത്തിച്ചു. 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് നടത്തി. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ പ്രാക്ടീസ് ചെയ്തു.
അഡ്മിനിസ്‌ട്രേറ്റീവ് ലോ, ഭരണഘടനാ വിഷയങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അമരാവതി സർവകലാശാല, അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസലായിരുന്നു.
വിവിധ സ്വയംഭരണ സ്ഥാപനങ്ങളെയും കോര്‍പറേഷനുകളെയും പ്രതിനിധീകരിച്ചു. നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും 1992 ഓഗസ്റ്റ് മുതൽ 1993 ജൂലൈ വരെ ബിആർ ഗവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഗ്പൂർ ബെഞ്ചിലെ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും 2000 ജനുവരി 17ന് ബിആർ ഗവായി നിയമിതനായി.
2003 നവംബര്‍ 14ന് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2005 നവംബർ 12 ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി ഗവായി നിയമിക്കപ്പെട്ടു. 2019 മെയ് 24നാണ് സുപ്രീം കോടതി ജഡ്ജിയായത്.
പിതാവിന്റെ സ്വപ്നം
തന്റെ അന്തരിച്ച പിതാവിന്റെ സ്വപ്‌നമാണ് ഗവായ് ഇന്ന് സഫലമാക്കിയത്. ആര്‍ക്കിടെക്ട് ആകാനായിരുന്നു ഗവായ് ആഗ്രഹിച്ചത്. അഭിഭാഷകജോലിയിലേക്ക് തിരിയുന്നത് പിതാവിന്റെ ആഗ്രഹപ്രകാരമായിരുന്നു. അംബേദ്കറൈറ്റ് നേതാവും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായിരുന്നു പിതാവ് രാമകൃഷ്ണ സൂര്യഭൻ ഗവായി. ദാദാസാഹിബ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
“നീ സമൂഹത്തിന് കൂടുതൽ സംഭാവന നൽകും. ഒരു ദിവസം നീ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകും. പക്ഷേ ആ ദിവസം കാണാൻ ഞാൻ അവിടെ ഉണ്ടാകില്ല”-ഒരിക്കല്‍ ഗവായിയോട് പിതാവ് പറഞ്ഞു. ആ വാക്കുകളാണ് ഇന്ന് യാഥാര്‍ത്ഥ്യമായത്.