Kargil Vijay Diwas 2026: മഞ്ഞുപാളികളിൽ രചിച്ച ഇന്ത്യൻ ധീരത; കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 27 വർഷം
Kargil Vijay Diwas 2026: കാർഗിൽ യുദ്ധവിജയത്തിന്റെ 27-ാം വാർഷിക തിളക്കത്തിൽ രാജ്യം. മാതൃരാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കാർഗിലിലെ മഞ്ഞുമൂടിയ മലനിരകളിൽ ധീരപോരാട്ടം നടത്തി ജീവൻ ബലിയർപ്പിച്ച 527 സൈനികരുടെ വീരസ്മരണ പുതുക്കിയാണ് ഭാരതം ഇന്ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്.

പ്രതീകാത്മക ചിത്രം
കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ സ്വന്തം ജീവൻ വെടിഞ്ഞ് ത്രിവർണ കൊടി പാറിച്ച ജവാന്‍മാരുടെ ധീരതയ്ക്ക് ഇന്ന് 27 വയസ്. ഇരുപത്തിയേഴാം കാർഗിൽ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ ഇന്ന് ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടക്കും. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കും. ദ്രാസിലെ യുദ്ധ സ്മാരകം കേന്ദ്രീകരിച്ചാണ് പ്രധാന പരിപാടികൾ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാംസ്കാരിക സന്ധ്യയും നടന്നിരുന്നു.
കാർഗിൽ വിജയ് ദിവസ്
മാതൃരാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കാർഗിലിലെ മഞ്ഞുമൂടിയ മലനിരകളിൽ ധീരപോരാട്ടം നടത്തി ജീവൻ ബലിയർപ്പിച്ച സൈനികരുടെ വീരസ്മരണ പുതുക്കിയാണ് ഭാരതം ഇന്ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്. 1999 മെയ് പത്തിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഉയരമേറിയ, ദുർഘട ഭൂപ്രദേശങ്ങളിൽനടന്ന ലോകത്തെത്തന്നെ ആദ്യത്തെ യുദ്ധമെന്നാണ് കാർഗിൽ യുദ്ധത്തെ പലരും വിശേഷിപ്പിക്കുന്നത്.
‘ഓപ്പറേഷൻ വിജയ്’ എന്ന് ഇന്ത്യൻ സൈന്യം പേരിട്ട ഈ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്കായി ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാവിലെ പുഷ്പചക്രം അർപ്പിക്കും. കഴിഞ്ഞ ദിവസം ലമോച്ചൻ കുന്നിൽ സൈന്യമൊരുക്കിയ പ്രത്യേക സ്മരണപുതുക്കൽ ചടങ്ങിനായി ധീരരക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നിരുന്നു. വിശിഷ്ടാതിഥിയായെത്തിയ ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ അമിത് പ്രകാശ് സിങ് കുടുംബാംഗങ്ങളെ ആദരിച്ചു.
ALSO READ: പ്രഹ്ലാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
കാർഗിൽ യുദ്ധം
1999 മെയ് പത്തിനാണ് കാർഗിൽ യുദ്ധം ആരംഭിച്ചത്. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ് കാർഗിലെ മഞ്ഞുപുതച്ച മലനിരകൾ ജീവൻ മരണ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ജമ്മു കാശ്മീരിലെ ലഡാക് മേഖലയിലെ ബാൾട്ടിസ്ഥാൻ ജില്ലയിലെ കാർഗിലിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ആദ്യം കണ്ടത് ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാൻ ആണ്.
ഉടനെ തന്നെ അദ്ദേഹം സൈന്യത്തെ വിവരം അറിയിച്ചു. വിവരത്തെ തുടർന്ന് ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പട്രോളിങ്ങിനിറങ്ങിയെങ്കിലും അവർ പിന്നീട് തിരിച്ച് വന്നില്ല. കാർഗിലിലെ ഉയർന്ന പോസ്റ്റുകളെല്ലാം പാകിസ്ഥാൻ പിടിച്ചടക്കി. ദ്രാസും കാർഗിലും കടന്ന് ലഡാക്കിലേക്ക് പോകുന്ന പാത പിടിച്ചെടുക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഭീകരരുടെയും അഫ്ഗാൻ കൂലിപ്പടയാളികളുടെയും സഹായം പാകിസ്ഥാന് ലഭിച്ചിരുന്നു. കാർഗിലിലെ ഇന്ത്യൻ ആയുധശേഖരശാലയ്ക്ക് നേരെ ഷെല്ലാക്രമണമുണ്ടായി. ഇന്ത്യൻ മിഗ് വിമാനം വെടിവെച്ചിട്ടു. ലഫ്റ്റനന്റ് കെ. നചികേത പാക് പിടിയിലാവുകയും ചെയ്തു. അദ്ദേഹത്തെ തേടിപ്പോയ മിഗ് വിമാനവും ഹെലികോപ്റ്ററും പാക് സൈന്യം വെടിവെച്ചിട്ടതോടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു.
തിരിച്ചടിച്ച് ഇന്ത്യ
1999 ജൂൺ 6-ന് ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. 2 ലക്ഷം സൈനികരെ അണിനിരത്തി പാകിസ്ഥാനെതിരെ പോരാടി. കാർഗിലിലും ദ്രാസിലും പ്രത്യാക്രമണം ശക്തമാക്കി ബതാലിക് സെക്ടർ പിടിച്ചെടുത്തു. ടോളോലിംഗ് കുന്നുകളും ടൈഗർ ഹില്ലും തിരിച്ചുപിടിച്ചു. ഇതിനിടെ, കരസേനയിലെ ധാരാളം സൈനികർക്ക് വീരമൃത്യു സംഭവിച്ചു.
1999 ജൂലൈയിൽ ദ്രാസ് കരസേന തിരിച്ചുപിടിച്ചു. ലേസർ ബോംബുകളുമായി എത്തിയ മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് കരുത്തേകി. കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റക്കാർക്കെതിരെ പോരാടി. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പാക് സൈന്യം മുട്ടുമടക്കി.
English Summary:
India commemorates the 27th Kargil Vijay Diwas, honouring the courage and supreme sacrifice of the Bravehearts of Operation Vijay. The day honours the courage, sacrifice, and patriotism of the 527 soldiers who laid down their lives during Operation Vijay to recapture strategic mountain peaks occupied by Pakistani intruders.