Karnataka Chief Minister: “ഈ അഞ്ച് വർഷവും സിദ്ധരാമയ്യ അധികാരത്തിൽ തുടരും”: ഇനി ചർച്ചയില്ലെന്ന് കോൺഗ്രസ്
Karnataka Chief Minister Post Controversy: കർണാടക മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആർവി ദേശ്പാണ്ഡെ പറഞ്ഞു. അഴിമതിയും ഭരണകൂടത്തിനെതിരായ ആരോപണങ്ങളും പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ പ്രഖ്യാപനം.
കർണാടകത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിൽ ഇനിയൊരു ചർച്ചയുണ്ടാവില്ലെന്ന് കോൺഗ്രസ്. കർണാടക മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആർവി ദേശ്പാണ്ഡെ പറഞ്ഞു. അഴിമതിയും ഭരണകൂടത്തിനെതിരായ ആരോപണങ്ങളും പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ പ്രഖ്യാപനം.
“സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരും. മാറ്റുന്നതിനെക്കുറിച്ച് ഒരു നിർദ്ദേശമോ ചർച്ചയോ ഇല്ല… നിയമസഭാ കക്ഷി യോഗത്തിൽ ഈ വിഷയം ഉയർന്നുവന്നിട്ടുമില്ല… ആരും എന്നോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുമില്ല. നാമെല്ലാവരും ഐക്യത്തോടെയും ഒരുമിച്ച് നന്നായി പ്രവർത്തിക്കുന്നു” ആർവി ദേശ്പാണ്ഡെ പറഞ്ഞു.
കർണാടകയിലെ സർക്കാരിനെതിരെ മുതിർന്ന നേതാക്കളും എംഎൽഎമാരും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഭരണസംവിധാനം പൂർണമായി തകർന്നെന്നാണ് ആരോപണം. തുടർന്ന് രാജിഭീഷണിയുൾപ്പെടെ മുഴക്കി എംഎൽഎമാർ രംഗത്തെത്തി. വമ്പൻ അഴിമതിയാണ് പുറത്തുവന്നതെന്നും സിദ്ധരാമയ്യ രാജിവയ്‌ക്കണമെന്നും ബിജെപിയും ജെഡിഎസും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായതോടെ ഡൽഹിയിലെത്തി സിദ്ധരാമയ്യ ഹൈക്കമാൻഡുമായി ചർച്ച നടത്തിയശേഷം എംഎൽഎമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. എംഎൽഎമാരെ വിശ്വാസത്തിലെടുത്ത് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പരസ്യപ്രസ്‌താവനകൾ ഉണ്ടാകരുതെന്നും നേതൃത്വം സിദ്ധരാമയ്യയോടും നിർദേശിച്ചിരുന്നു.