Ayodhya Ram Mandir: അയോധ്യ രാമക്ഷേത്രത്തിൽ കയറി നിസ്കരിക്കാൻ ശ്രമിച്ചു; കശ്മീർ സ്വദേശി അറസ്റ്റിൽ
Namaz Inside Ayodhya Ram Mandir: അതീവ സുരക്ഷയുള്ള ക്ഷേത്രപരിസരത്ത് അതിക്രമിച്ചു കയറിയ അഹമ്മദ് ക്ഷേത്രം സന്ദർശിച്ച ശേഷമാണ് സീതാ രസോയി മേഖലയ്ക്ക് സമീപം നമസ്ക്കരിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ പ്രവർത്തി തടയുകയും ചെയ്തു.
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ (Ayodhya Ram Mandir) അതിക്രമിച്ചു കയറി നിസ്ക്കരിക്കാൻ (Namaz) ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. നിസ്ക്കരിക്കാൻ ശ്രമിച്ച ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ താമസിക്കുന്ന അഹമ്മദ് ഷെയ്ഖ് എന്ന 55 കാരനാണ് പിടിയിലായിരിക്കുന്നത്.
അതീവ സുരക്ഷയുള്ള ക്ഷേത്രപരിസരത്ത് അതിക്രമിച്ചു കയറിയ അഹമ്മദ് ക്ഷേത്രം സന്ദർശിച്ച ശേഷമാണ് സീതാ രസോയി മേഖലയ്ക്ക് സമീപം നമസ്ക്കരിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ പ്രവർത്തി തടയുകയും ചെയ്തു. ക്ഷേത്ര സുരക്ഷാ ജീവനക്കാർ അയാളെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ചോദ്യം ചെയ്യലിനായി ലോക്കൽ പോലീസിന് കൈമാറുകയും ചെയ്തു.
ALSO READ: നഹീന്ന് പറഞ്ഞാൽ നഹീ..! അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിലും നോൺവെജ് കിട്ടില്ല
കനത്ത സുരക്ഷയുള്ള ക്ഷേത്ര സമുച്ചയത്തിനുള്ളിലേക്ക് അയാൾ എങ്ങനെ പ്രവേശിച്ചുവെന്നതിനും, അയാളുടെ ഉദ്ദേശ്യം കണ്ടെത്തുന്നതിനുമായി അന്വേഷണ ഏജൻസികളും രഹസ്യാന്വേഷണ ഏജൻസികളും അഹമ്മദിനെ ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എന്തിനാണ് ഇയാൾ അയോധ്യയിൽ എത്തിയത്, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, ഇയാളുടെ യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക.
പ്രാഥമിക പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് കശുവണ്ടി, ഉണക്കമുന്തിരി തുടങ്ങിയ വസ്തുക്കൾ പോലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. അജ്മീറിലേക്കാണ് താൻ പോകാനിരുന്നതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാമക്ഷേത്ര സമുച്ചയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ അവലോകനം ചെയ്യുകയാണ്. ജില്ലാ ഭരണകൂടവും രാമക്ഷേത്ര ട്രസ്റ്റും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്തയാഴ്ച അയോധ്യ ക്ഷേത്രത്തിൽ മകരസംക്രാന്തി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് ഈ സംഭവം. ആഘോഷവേളയിൽ ലക്ഷക്കണക്കിന് ആളുകൾ ക്ഷേത്രത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേതുടർന്ന് നഗരത്തിലും ക്ഷേത്ര പരിസരത്തുമായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവിലെ സംഭവം പൊതുജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാൻ ഇടയാകും.