Rapido Driver: റാപ്പിഡോ ഡ്രൈവറുടെ അക്കൗണ്ടില്‍ 331.36 കോടി രൂപ; പിന്നിലെന്ത്?
Rapido Driver Account Scam: ദിവസത്തില്‍ ഭൂരിഭാഗം സമയവും അദ്ദേഹം വാഹനം ഓടിക്കുന്നു, അതില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ടായിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്‌തെങ്കിലും നിക്ഷേപത്തെ കുറിച്ചോ ആരാണ് അതിന് പിന്നിലെന്നോ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല.

റാപ്പിഡോ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റാപ്പിഡോ ഡ്രൈവറുടെ അക്കൗണ്ടില്‍ കണ്ടെത്തിയത് 331.36 കോടി രൂപയുടെ നിക്ഷേപം. അനധികൃത വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാണ് ഡ്രൈവറിലേക്ക് നീണ്ടത്. 1xBte വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നതിനിടെയാണ് റാപ്പിഡോ ഡ്രൈവറെ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2024 ഓഗസ്റ്റ് 19നും 2025 ഏപ്രില്‍ 16നും ഇടയില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് അളവില്‍ കവിഞ്ഞ പണമെത്തി. ഇതോടെയാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഇഡി തീരുമാനിച്ചത്. എന്നാല്‍ അക്കൗണ്ടിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അവരെ എത്തിച്ചത് രണ്ട് മുറികള്‍ മാത്രമുള്ള ഒരു കുടിലിലേക്കാണ്. ദിവസത്തില്‍ ഭൂരിഭാഗം സമയവും അദ്ദേഹം വാഹനം ഓടിക്കുന്നു, അതില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ടായിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്‌തെങ്കിലും നിക്ഷേപത്തെ കുറിച്ചോ ആരാണ് അതിന് പിന്നിലെന്നോ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല. വ്യാജമായതോ അല്ലെങ്കില്‍ വാടകയ്ക്ക് എടുത്തതോ ആയ കെവൈസി വിശദാംശങ്ങള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായ ഫണ്ടുകള്‍ വെളുപ്പിക്കുകയാണ് ഈ അക്കൗണ്ട് വഴി നടന്നതെന്ന് ഇഡി വ്യക്തമാക്കി.
തുടര്‍ന്നുള്ള അന്വേഷണം ചെന്നെത്തിയത് ഉദയ്പൂരിലെ ഒരു ആഡംബര ഡെസ്റ്റിനേഷന്‍ വിവാഹത്തിലേക്കാണ്. ഈ വിവാഹത്തിന്റെ ബില്ലുകള്‍ അടയ്ക്കാന്‍ ഇതേ അക്കൗണ്ടില്‍ നിന്ന് ഒരു കോടിയിലധികം രൂപ പിന്‍വലിച്ചിരുന്നു. ഗുജറാത്ത് സ്വദേശിയായ ഒരു യുവ രാഷ്ട്രീയ നേതാവിന് പരിപാടിയുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്.
Also Read: Crime News : ഭാര്യയെ കൊന്നു,മൃതദേഹത്തിനൊപ്പം സെൽഫി, വാട്സാപ്പിൽ സ്റ്റാറ്റസ്
ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ അദ്ദേഹത്തിന്റെ അക്കൗണ്ടിലെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, 1xBte കേസില്‍ അടുത്തിടെ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന തുടങ്ങിയവരുടെ കോടിക്കണക്കിന് സ്വത്തുക്കള്‍ അടുത്തിടെ ഇഡി കണ്ടുകെട്ടിയിരുന്നു.