NCPCR: മദ്രസകൾ പിരിച്ചുവിടണം, ധനസഹായവും നൽകരുത്; ദേശീയ ബാലാവകാശ കമ്മീഷൻ
NCPCR On Madrasas: എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോയാണ് മദ്രസകൾക്ക് സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് കത്തയച്ചത്. പതിനൊന്ന് അധ്യായങ്ങളുള്ള കത്തിൽ മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Represental Images (Credits: Social Media)
ന്യൂഡൽഹി: മദ്രസകൾക്ക് (Madrasas) സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ്റെ (NCPCR) ശുപാർശ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ പുതിയ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻസിപിസിആർ കത്തയച്ചിട്ടുണ്ട്. സംസ്ഥാനം ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും കത്തിൽ നിർദേശമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോയാണ് മദ്രസകൾക്ക് സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് കത്തയച്ചത്. പതിനൊന്ന് അധ്യായങ്ങളുള്ള കത്തിൽ മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. എന്നാൽ ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറയുന്നു.
മദ്രസകളിൽ പഠിക്കുന്ന മുസ്‌ളിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റുക. മറ്റ് മുസ്ലിം വിദ്യാർഥികളെ സ്‌കൂളുകളിൽ കൂടി ചേർക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര സർക്കാർ മദ്രസ അധ്യാപകർക്കുള്ള വേതനം വർധിപ്പിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ദേശീയ ബാലാവകാശ കമ്മീഷൻ മദ്രസകൾ നിർത്തലാക്കാനാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.
ഇതിന് മുമ്പ് മദ്രസകളിൽ നൽകിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ ആശങ്കയറിയിച്ച് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ്. 2004ലെ ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി നടപടി ചോദ്യം ചെയ്യുന്ന ഹർജിയിലാണ് കമ്മീഷൻ നിലപാടറിയിച്ചിരിക്കുന്നത്.
2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയിൽ മദ്രസകൾ വരുന്നില്ലെന്നതിനാൽ അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്‌കൂളിലേതുപോലെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. കൂടാതെ വിദ്യാഭ്യാസ അവകാശനിയമത്തിൽ പറയുന്ന ഉച്ചഭക്ഷണം, യൂണിഫോം, പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനം എന്നിവയും അവിടെ ലഭിക്കുന്നില്ലെന്ന് അന്ന് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ബാലാവകാശ കമ്മീഷന്റെ കത്തിനെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ പ്രതികരണം. അതേസമയം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടണമെന്നും എന്നാൽ ഇത്തരം തീരുമാനങ്ങൾ അന്ധമായി നടപ്പിലാക്കുന്നത് ശരിയല്ലെന്നും ബിജെപി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി വക്താവ് എ കെ ബാജ്‌പെയ് പറഞ്ഞു.