Nurse Uses Fevikwik Instead of Stitching: മുറിവ് തുന്നിച്ചേർക്കുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ചു; നഴ്‌സിന് സസ്‌പെൻഷൻ
Nurse Uses Fevikwik Instead Of Stitching Wound in Karnataka: സംഭവത്തിൽ മാതാപിതാക്കൾ നഴ്‌സിനെതിരെ പരാതി നൽകുകയും വീഡിയോ കൈമാറുകയും ചെയ്തു. വീഡിയോ തെളിവുകൾ ഉണ്ടായിരുന്നിട്ടും നഴ്സ് ജ്യോതിയെ സസ്‌പെൻഡ് ചെയ്യാൻ ആദ്യം അധികാരികൾ തയ്യാറായിരുന്നില്ല.

ബെംഗളൂരു: രോഗിയുടെ മുറിവ് തുന്നിച്ചേർക്കുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച് നഴ്സ്. സംഭവത്തിൽ നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. കർണാടകയിലെ ഹാവേരി ജില്ലയിലെ ഹംഗൽ താലൂക്കിലെ അദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ നഴ്‌സിനെതിരെ പരാതി നൽകുകയും വീഡിയോ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
ഏഴ് വയസ്സുകാരനായ ഗുരുകിഷൻ അന്നപ്പ ഹൊസമണിയുടെ കവിളിൽ ആണ് ആഴത്തിലുള്ള മുറിവുണ്ടായിരുന്നത്. രക്തസ്രാവമുണ്ടായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. ഇതേ തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ മുറിവ് സ്റ്റിച്ച് ചെയ്യുന്നതിന് പകരം നഴ്സ് ഫെവിക്വിക്ക് പുരട്ടുകയായിരുന്നു. മാതാപിതാക്കൾ സംഭവം ഉടൻ തന്നെ വീഡിയോയിൽ പകർത്തി. വർഷങ്ങളായി താൻ ഇത് ചെയ്യാൻ തുടങ്ങിയിട്ടെന്ന് നഴ്‍സ് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. തുന്നലുകൾ കുട്ടിയുടെ മുഖത്ത് ഒരു അടയാളം അവശേഷിപ്പിക്കും, അതിനാൽ ഫെവിക്വിക്കാണ് നല്ലത് എന്നാണ് നഴ്സ് പറയുന്നത്.
ALSO READ: ഭാര്യയെ സംശയം; ബന്ധുവിനെ കുത്തിക്കൊന്ന് യുവാവ്; പിന്നാലെ ഓടി രക്ഷപ്പെട്ടു
സംഭവത്തിൽ മാതാപിതാക്കൾ നഴ്‌സിനെതിരെ പരാതി നൽകുകയും വീഡിയോ കൈമാറുകയും ചെയ്തു. വീഡിയോ തെളിവുകൾ ഉണ്ടായിരുന്നിട്ടും നഴ്സ് ജ്യോതിയെ സസ്‌പെൻഡ് ചെയ്യാൻ ആദ്യം അധികാരികൾ തയ്യാറായിരുന്നില്ല. പകരം ഫെബ്രുവരി 3 ന് അവരെ ഹാവേരി താലൂക്കിലെ ഗുത്തൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇത് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്, ഫെവിക്വിക്ക് ഒരു പശ ലായനിയാണ്, നിയമപ്രകാരം അത് മെഡിക്കൽ ഉപയോഗത്തിന് അനവദനീയമല്ല എന്നതാണ്. ഈ സാഹചര്യത്തിലാണ് കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയ സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. ചികിത്സ ലഭിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്തെങ്കിലും പ്രതികൂല ഫലങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കാൻ ബന്ധപ്പെട്ട ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷണർ പ്രസ്താവനയിൽ വ്യക്തമാക്കി.