Delhi Blast: ഡല്‍ഹി സ്‌ഫോടനം; വെളിച്ചമായത് മുന്‍ കാമുകനെ കുറിച്ചുള്ള പെണ്‍കുട്ടിയുടെ പരാതി
Omar Abdullah's Statement About Delhi Blast: ഡല്‍ഹി സ്‌ഫോടനത്തെ കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചു. ആരാണ് ആക്രമണം നടത്തിയതെന്ന് എനിക്ക് അറിയില്ലായിരുന്നു, അന്വേഷണം എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ കുറിച്ചും വ്യക്തതയില്ല, ഒമര്‍ അബ്ദുള്ള പറഞ്ഞു.

ഒമര്‍ അബ്ദുള്ള
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭീകരാക്രമണ ഗൂഢാലോചന എങ്ങനെയാണ് പുറത്തുവന്നതെന്ന് വിശദീകരിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഒരു പെണ്‍കുട്ടി തന്റെ മുന്‍ കാമുകനെ കുറിച്ച് പോലീസില്‍ നല്‍കിയ പരാതിയാണ് അതിന് വഴിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിന്റെ 23ാമത് പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി സ്‌ഫോടനത്തെ കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചു. ആരാണ് ആക്രമണം നടത്തിയതെന്ന് എനിക്ക് അറിയില്ലായിരുന്നു, അന്വേഷണം എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ കുറിച്ചും വ്യക്തതയില്ല, ഒമര്‍ അബ്ദുള്ള പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു പെണ്‍കുട്ടി തന്റെ മുന്‍ കാമുകനെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയതിനാലാണ് ഡല്‍ഹി ഗൂഢാലോചന പുറത്തുവന്നത്. ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഒരു ഡോക്ടറെ കണ്ടെത്തിയത്, വലിയൊരു ശൃംഖലയിലേക്കാണ് അന്വേഷണ ഏജന്‍സികളെ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റേതൊരു മുഖ്യമന്ത്രിയും ഔദ്യോഗികമായി അറിയാന്‍ സാധ്യതയുള്ള കാര്യമാണിത്. തെരുവുകളില്‍ ഇത്തരം സംസാരങ്ങള്‍ നടക്കുന്നതുകൊണ്ട് മാത്രമാണ് താന്‍ ഇത് അറിഞ്ഞത്. കേന്ദ്ര ഭരണ പ്രദേശ മാതൃകയില്‍ അവിടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: Delhi Blast: ജനങ്ങൾ ജാഗ്രത പാലിക്കണം, കേരളത്തിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം
അതേസമയം, നവംബര്‍ 10ന് നടന്ന ഭീകരാക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള നിരവധി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഭീകരാക്രമണമാണ് ഇതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നേരത്തെയും സ്‌ഫോടനത്തെ അപലപിച്ച് ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും ക്രൂരമായി നിരപരാധികളെ കൊല്ലുന്നതിനെ ഒരു മതത്തിനും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.