Pakistani Ranger Caught: പാക് റേഞ്ചർ ഇന്ത്യൻ സേനയുടെ പിടിയിൽ; അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലായി
Pakistani Ranger Caught In Rajasthan Border: ഇതിനിടെ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതിനെ തുടർന്ന് ബിഎസ്എഫിലെ ഒരു ജവാൻ പാകിസ്ഥാന്റെ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. 182 ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി കെ സിങ്ങിനെയാണ് ഏപ്രിൽ 23 ന് ഫിറോസ്പുർ അതിർത്തിക്ക് സമീപത്തു നിന്നും പാകിസ്ഥാൻ പിടികൂടുന്നത്.

Pakistani Ranger Caught
ന്യൂഡൽഹി: രാജസ്ഥാനിലെ അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് പാക് റേഞ്ചറെ ഇന്ത്യൻ സേന പിടി കൂടി. ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് റിപ്പോർട്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഇതിനിടെ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതിനെ തുടർന്ന് ബിഎസ്എഫിലെ ഒരു ജവാൻ പാകിസ്ഥാന്റെ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. 182 ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി കെ സിങ്ങിനെയാണ് ഏപ്രിൽ 23 ന് ഫിറോസ്പുർ അതിർത്തിക്ക് സമീപത്തു നിന്നും പാകിസ്ഥാൻ പിടികൂടുന്നത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച തുടരുകയാണ്. ഇതിനിടെയാണ് പാക് റേഞ്ചർ പിടിയിലാകുന്നത്.
അതേസമയം, പാകിസ്ഥാൻ കപ്പലുകളും ഉൽപ്പന്നങ്ങളും ഇന്ത്യയിലെത്തുന്നത് തടയുഞ്ഞുകൊണ്ട് ഇന്ത്യ നടപടികൾ കടുപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാൻ ബാലിസ്റ്റിസ് മിസൈൽ പരീക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചത്. ഭീകരരെ സംരക്ഷിക്കുന്നവർക്ക് കടുത്ത തിരിച്ചടി നല്കുമെന്നും നരേന്ദ്ര മോദി അറിയിച്ചു.
450 കിലോമീറ്റർ ദൂരപരിധിയgള്ള അഫ്ദാലി മിസൈൽ പരീക്ഷിച്ചുകൊണ്ടാണ് പാകിസ്ഥാൻ ഇന്ത്യയെ വിരട്ടാൻ നോക്കിയത്. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിൻറെ ദൃശ്യങ്ങൾ പാകിസ്ഥാൻ തന്നെയാണ് പുറത്തുവിട്ടത്. ഭീഷണി വേണ്ട എന്ന സന്ദേശമാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് ഇന്ത്യ നൽകിയത്. തൊട്ടു പിന്നാലെ പാകിസ്ഥാനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഇന്ത്യ പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി പൂർണ്ണമായും നിർത്തിവയ്ക്കാനും വാണിജ്യമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ശനിയാഴ്ച വൈകിട്ട് നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വച്ചാണ് ഇരുവരുടെ യോഗം നടത്തിയത്.