PM Narendra Modi: പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; ബന്ദ് പ്രഖ്യാപിച്ച് തീവ്രസംഘടനകൾ
PM Modi Manipur Visit: മണിപ്പൂർ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മണിപ്പൂരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇംഫാൽ: വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി മണിപ്പൂരിൽ എത്തുന്നു. മണിപ്പൂർ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മണിപ്പൂരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗമാം പ്രധാനമന്ത്രി ചുരാചന്ദ്പൂരിൽ എത്തും. ചുരാചന്ദ്പുരിലും ഇംഫാലിലും ഏതാനും ചടങ്ങുകളിൽ പങ്കെടുത്ത് അസമിലേക്ക് തിരിക്കും. ചുരാചന്ദ്പ്പൂരിലെ പരിപാടിയിൽ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ALSO READ: പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ വീണ്ടും സംഘർഷം
തുടർന്ന് രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന പ്രധാനമന്ത്രി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മിസോറമിൽ 51 കിലോമീറ്റർ വരുന്ന ബൈറാബി – സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി – സൈരംഗ് റെയിൽപ്പാതയുടെ ഉദ്ഘാടനവും നടത്തും. മെയ്ത്തി – കുക്കി മേഖലകൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കും.
അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മണിപ്പൂരിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം നശിപ്പിക്കപ്പെട്ടു.