Prajwal Revanna Case: പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം: 47കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി
Prajwal Revanna Gets Life Sentence: കേസിൻ്റെ നടപടികൾ അതിവേഗമായിരുന്നു നടന്നത്. കേസെടുത്ത് 14 മാസത്തിനുള്ളിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.

പ്രജ്വൽ രേവണ്ണ
ബെംഗളൂരു: 47കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ വിധി വന്നത്.
കേസിൻ്റെ നടപടികൾ അതിവേഗമായിരുന്നു നടന്നത്. കേസെടുത്ത് 14 മാസത്തിനുള്ളിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് ഇപ്പോൾ വിധി വന്നത്. വിധിക്ക് ശേഷം കോടതിയിൽ നിന്ന് പുറത്തെത്തിയ രേവണ്ണ പൊട്ടിക്കരഞ്ഞു.
പ്രജ്വൽ രേവണ്ണ യുവതിയെ രണ്ടു തവണ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തത്. തെളിവായി ഒരു സാരിയാണ് അതിജീവിത സമർപ്പിച്ചത്. ഫോറൻസിക് പരിശോധനയിൽ സാരിയിൽ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇത് പ്രധാന തെളിവായി കോടതി സ്വീകരിച്ചതാണ് കേസിൽ നിർണായകമായത്.
ഇൻസ്പെക്ടർ ശോഭയുടെ നേതൃത്വത്തിലുള്ള സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം ഏകദേശം 2,000 പേജുകളുള്ള കുറ്റപത്രമാണ് കേസിൽ സമർപ്പിച്ചത്. 2024 ഡിസംബർ 31നാണ് കേസിൽ വിചാരണ ആരംഭിച്ചത്. 23 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. വീഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ പരിശോധനാ റിപ്പോർട്ടുകളും കോടതി വിലയിരുത്തിയിരുന്നു.
ALSO READ: ഓപ്പറേഷൻ അഖൽ! കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ചു; മറ്റുള്ളവരെ കീഴ്‌പ്പെടുത്താൻ ശ്രമം തുടരുന്നു
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ, പ്രജ്ജ്വൽ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം രേവണ്ണയെ അറസ്റ്റു ചെയ്‌തത്. തിരഞ്ഞെടുപ്പിൽ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയായി മത്സരിച്ച പ്രജ്വൽ നാൽപത്തിരണ്ടായിരത്തിലേറെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.