Bihar Election Result 2025 : ‘ബിഹാർ ഫലം ആശ്ചര്യപ്പെടുത്തി’; ആദ്യപ്രതികരണവുമായി രാഹുൽ ഗാന്ധി
Rahul Gandhi's Reaction Bihar Election Result 2025 : തിരഞ്ഞെടുപ്പ് ശരിയായ രീതിയിൽ അല്ല സംഘടിപ്പിച്ചതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവും കൂടിയായ രാഹുൽ ഗാന്ധി പ്രതികരിച്ചു
ന്യൂ ഡൽഹി : ബിഹാർ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് ആദ്യ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തി. ആദ്യ മുതൽ തന്നെ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത് ശരിയായ രീതയിൽ അല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തിൻ്റെ സംരക്ഷണത്തിനായിട്ടുള്ള പോരാട്ടം തുടരുമെന്ന് മഹാസഖ്യത്തിന് വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ എക്സിലൂടെയായിരുന്നു രാഹുലിൻ്റെ പ്രതികരണം.
തോൽവിയിൽ വോട്ട് ചോരി ആരോപണം നേരിട്ട നടത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് രാഹുൽ തൻ്റെ പ്രതികരണത്തിൽ പരാതിപ്പെടുന്നുണ്ട്. തോൽവിയെ കുറിച്ച് വിശദമായി പഠിക്കുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് എക്സിൽ കുറിച്ചു. 40 സീറ്റ് പോലും നേടാതെ ആർജെഡി കോൺഗ്രസ് ബിഹാറിൽ തകർന്നടിഞ്ഞപ്പോൾ ആദ്യം തന്നെ കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി വോട്ടർ പട്ടികയുടെ സുക്ഷ്മ പരിശോധനയായിരുന്നു (എസ്ഐആർ). എസ്ഐആറിലൂടെ ലക്ഷ കണക്കിന് പേരെ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കിയെന്നാണ് കോൺഗ്രസ് നേതാക്കാൾ തോൽവിയിൽ പ്രതികരിക്കുന്നത്.
61 സീറ്റിലാണ് കോൺഗ്രസ് ബിഹാറിൽ മത്സരിച്ചത്. അതിൽ ജയിക്കാനായത് ആറ് സീറ്റിൽ മാത്രം. കഴിഞ്ഞ തവണത്തെക്കാൾ 13 സീറ്റാണ് കോൺഗ്രസിന് ബിഹാറിൽ നഷ്ടമായത്. ബിജെപിയും എൻഡിഎയും ചേർന്ന് 202 സീറ്റുകൾ നേടിയാണ് ബിഹാറിൽ എൻഡിഎ സഖ്യം അധികാര തുടർച്ച നേടിയെടുത്തത്. ചിരാഗ് വസ്വാൻ്റെ എൽജെപി പാർട്ടി 21 സീറ്റ് നേടുകയും ചെയ്തു. 2020 തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു തേജസ്വി യാദവിൻ്റെ ആർജെഡിക്ക് ഇത്തവണ നേടാൻ സാധിച്ചത് 25 സീറ്റുകൾ മാത്രമാണ്.