Plastic currency notes: ഇനി പേപ്പർ നോട്ടുകളല്ല, പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 രൂപ നോട്ടുകൾ ആദ്യം പുറത്തിറക്കിയേക്കും
RBI Plans to Introduce Polymer Currency: 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം മുഷിഞ്ഞതിനെ തുടർന്ന് 2,380 കോടി നോട്ടുകളാണ് ആർബിഐ വിപണിയിൽ നിന്ന് പിൻവലിച്ചത്. ഇതിൽ ഭൂരിഭാഗവും 500 രൂപ നോട്ടുകളായിരുന്നു. നോട്ടുകൾ അടിക്കടിയായി മാറ്റുന്നത് വഴി വലിയ തുകയാണ് സർക്കാരിന് നഷ്ടപ്പെടുന്നത്. പ്ലാസ്റ്റിക് നോട്ടുകൾ വരുന്നതോടെ ഈ ചെലവ് ഗണ്യമായി കുറയ്ക്കാം.
ന്യൂഡൽഹി: രാജ്യത്തെ കറൻസി നിർമാണത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് പകരം ദീർഘകാലം ഈടുനിൽക്കുന്ന പ്ലാസ്റ്റിക് കറൻസി അഥവാ പോളിമർ നോട്ടുകൾ പുറത്തിറക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 10, 20 രൂപയുടെ നോട്ടുകളായിരിക്കും ഇത്തരത്തിൽ പ്ലാസ്റ്റിക്കിൽ അച്ചടിക്കുക. രാജ്യത്ത് കറൻസിയുടെ ആവശ്യം കുത്തനെ ഉയർന്നതും നോട്ടുകളുടെ അച്ചടി-സംരക്ഷണ ചെലവ് കുറയ്ക്കുക എന്നതുമാണ് ഈ നീക്കത്തിന് പിന്നിൽ.
എന്തുകൊണ്ട് പ്ലാസ്റ്റിക് കറൻസി?
നിലവിൽ കോട്ടൺ-ലിനൻ മിശ്രിതം ഉപയോഗിച്ചാണ് ഇന്ത്യയിൽ നോട്ടുകൾ നിർമിക്കുന്നത്. ഇത്തരം നോട്ടുകൾ ആളുകൾ മടക്കി ഉപയോഗിക്കുന്നതിനാലും വെള്ളം, പൊടി എന്നിവ കാരണവും 3-4 വർഷത്തിനുള്ളിൽ മുഷിഞ്ഞുപോകുന്നു. എന്നാൽ പോളിമർ നോട്ടുകൾക്ക് ഈ പ്രശ്നമില്ല. പേപ്പർ നോട്ടുകളേക്കാൾ മൂന്ന് മുതൽ നാല് മടങ്ങ് വരെ കൂടുതൽ കാലം പോളിമർ നോട്ടുകൾ ഈടുനിൽക്കും. ഇവ പൂർണ്ണമായും വാട്ടർപ്രൂഫ് ആണ്.
ALSO READ: 10 മിനിറ്റ് ഇടവിട്ട് ട്രെയിൻ, പൂനമല്ലി – വടപളനി പാത ഉടൻ തുറക്കും
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം മുഷിഞ്ഞതിനെ തുടർന്ന് 2,380 കോടി നോട്ടുകളാണ് ആർബിഐ വിപണിയിൽ നിന്ന് പിൻവലിച്ചത് (ഇതിൽ ഭൂരിഭാഗവും 500 രൂപ നോട്ടുകളായിരുന്നു. നോട്ടുകൾ അടിക്കടിയായി മാറ്റുന്നത് വഴി വലിയ തുകയാണ് സർക്കാരിന് നഷ്ടപ്പെടുന്നത്. പ്ലാസ്റ്റിക് നോട്ടുകൾ വരുന്നതോടെ ഈ ചെലവ് ഗണ്യമായി കുറയ്ക്കാം. പോളിമർ നോട്ടുകളുടെ വ്യാജൻ നിർമിക്കുക എളുപ്പമല്ല. പ്ലാസ്റ്റിക് ആയതിനാൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും സുതാര്യമായ വിൻഡോകളും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും.
സാങ്കേതിക വെല്ലുവിളികൾ മാറി; എടിഎമ്മുകൾ സജ്ജം
മുൻപ് 2012-ൽ യുപിഎ സർക്കാരിന്റെ കാലത്ത് കൊച്ചി ഉൾപ്പെടെയുള്ള 5 നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് നോട്ടുകൾ കൈകാര്യം ചെയ്യുന്നതിലെ സാങ്കേതിക വെല്ലുവിളികൾ കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷം സാങ്കേതികവിദ്യ വളരെയധികം വികസിച്ചതോടെ, പുതിയ പോളിമർ നോട്ടുകൾ തിരിച്ചറിയാനും എണ്ണാനും എടിഎം മെഷീനുകളെ എളുപ്പത്തിൽ സജ്ജമാക്കാൻ സാധിക്കുമെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. അടുത്തിടെ നടന്ന ആർബിഐ ബോർഡ് യോഗങ്ങളിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.
ലോകരാജ്യങ്ങളിലെ പ്ലാസ്റ്റിക് നോട്ടുകൾ
നിലവിൽ ലോകത്തെ അറുപതോളം രാജ്യങ്ങൾ പോളിമർ നോട്ടുകൾ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ കറൻസിയായ അമേരിക്കൻ ഡോളർ ഇപ്പോഴും നിർമിക്കുന്നത് കോട്ടൺ-ലിനൻ മിശ്രിത പേപ്പർ ഉപയോഗിച്ചാണ്. ആർബിഐയുടെ പുതിയ പൈലറ്റ് പ്രൊജക്റ്റ് വിജയകരമായാൽ വൈകാതെ തന്നെ നമ്മുടെ കൈകളിലേക്കും കീറിപ്പോകാത്ത, നനയാത്ത പ്ലാസ്റ്റിക് നോട്ടുകൾ എത്തും.
English Summary
The Reserve Bank of India is considering the introduction of long-lasting polymer (plastic) currency notes, starting with ₹10 and ₹20 denominations on a pilot basis to reduce printing costs and curb counterfeiting. This move comes after advancements in technology now allow ATMs to easily handle plastic notes, aligning India with around 60 countries worldwide that already use polymer currency.