Sabarimala women’s entry: ശബരിമല യുവതി പ്രവേശനം; പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാനാവില്ല; സുപ്രീം കോടതി
Sabarimala women's entry Verdict Review:ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവരുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വാദം കേൾക്കുമ്പോൾ ആയിരുന്നു കോടതിയുടെ സുപ്രധാനമായ പരാമർശം. മാത്രമല്ല ഇവർ ഭക്തരാണോ എന്ന കോടതിയുടെ ചോദ്യത്തിന് അത് പിന്നീട് വിശദീകരിക്കാം എന്നായിരുന്നു ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷക നൽകിയ പ്രതികരണം. പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കുവാൻ കോടതിക്ക് സാധിക്കില്ല എന്നും കോടതി നിരീക്ഷിച്ചു.....
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. പരിഷ്കരണത്തിന്റെ പേരിൽ മതത്തെ ഉന്മൂലനം ചെയ്യാൻ സാധിക്കില്ലെന്നും വിശ്വാസത്തിന്റെയും മനസ്സാക്ഷിയുടെയും വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധന സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2018ൽ യുവതി പ്രവേശനത്തിന് അനുകൂലമായ വിധിയെ തുടർന്ന് ബിന്ദു അമ്മിണി, കനക ദുർഗ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകയായ ഇന്ദിരാ ജെയ്സിങിന്റെ വാദത്തിന് മറുപടിയായി ആയിരുന്നു കോടതിയുടെ പരാമർശം.
ഒരു മതത്തിന്റെ അനിവാര്യമായ ആചാരങ്ങളെ മുഖവിലക്കെടുക്കാതെ മതസ്വാതന്ത്ര്യത്തിന്റെ പേരിൽ തുല്യത പരിശോധിക്കാൻ ആകുമോ എന്നും പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാൻ കോടതിക്ക് സാധിക്കില്ല എന്നും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ഒമ്പതംഗ ബെഞ്ച് നിരീക്ഷിച്ചു.പരിഷ്കരണം എന്ന പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തെ പരിശോധിക്കാൻ കോടതിക്കാവില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. അതേസമയം ആചാരങ്ങൾ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്ന തരത്തിലുള്ളതാണെങ്കിൽ അതിന്റെ ദൈവശാസ്ത്രപരമായ അടിസ്ഥാനം കണക്കാക്കാൻ ക്ഷേത്രത്തിന് ആവണമെന്ന് ബിന്ദു അമ്മിണി, കനക ദുർഗ എന്നിവർക്കു വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു.
ALSO READ:ശബരിമല യുവതീ പ്രവേശം: ഇന്ന് മുതൽ വാദം തുടങ്ങും, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടം
സർക്കാരിന്റെ ഭാഗത്തുനിന്നും സഹകരണം ഇല്ല….
ശബരിമല സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലാത്തതിനാൽ ഇപ്പോഴും ആ വിധി നിലനിൽക്കുന്നുണ്ടെന്നും ഇന്ദിര ജെയ്സിങ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും സഹകരണം ഇല്ലാത്തതുകൊണ്ടാണ് ബിന്ദു അമ്മിണിക്കും കനകദുർഗ്ഗയ്ക്കും അല്ലാതെ മറ്റാർക്കും ശബരിമലയിൽ കയറാൻ സാധിക്കാത്തത്. വിവേചനം തടയുന്ന ഭരണഘടനയുടെ പതിനഞ്ചാം വകുപ്പ് ലംഘിക്കുന്ന ഒരാചാരവും കോടതി അംഗീകരിക്കരുത് എന്നും അഭിഭാഷക വാദിച്ചു. അതേസമയം പട്ടികജാതിക്കാരിയുടെ ക്ഷേത്രപ്രവേശനം തടയുന്നത് തൊട്ടുകൂടായ്മയുടെ പരിധിയിൽ വരുമെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അതിനോട് അനുകൂലിച്ചില്ല. ഇവിടെ ആ സ്ത്രീ പട്ടികജാതിക്കാരി ആയതുകൊണ്ടല്ല ക്ഷേത്രത്തിൽ തടഞ്ഞതെന്നും പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീ ആയതുകൊണ്ടാണ് ശബരിമലയിൽ പ്രവേശനം തടയുന്നത് എന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
ഇവർ ഭക്തരാണോ..?
എന്നാൽ ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന വിധി വന്നതിനുശേഷമാണ് ഇരുവരും ദർശനത്തിന് പോയത്. ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ ബിന്ദു അമ്മിണിക്ക് കേരളം തന്നെ വിടേണ്ടിവന്നു. കനക ദുർഗയ്ക്ക് കുടുംബത്തിൽ നിന്നും വരെ പലതരത്തിലുള്ള വെല്ലുവിളികൾ നേരിട്ടുവന്ന് അഭിഭാഷക പറഞ്ഞു. അതേസമയം ഇവർ ഭക്തരാണോ എന്ന ജസ്റ്റിസ് നാഗരാത്നയുടെ ചോദ്യത്തിന് അത് പിന്നീട് വിശദീകരിക്കാമെന്ന് ജെയ്സിങ് മറുപടി നൽകി. ഇത് പ്രയാസമുള്ള ചോദ്യമാണെന്ന് ജസ്റ്റിസ് നാഗരാത്നയും പറഞ്ഞു.
ഹിന്ദുക്കളാണെങ്കിൽ ക്ഷേത്രപ്രവേശനം തടയാനാവില്ല എന്നും അഭിഭാഷക കോടതിയിൽ വാദിച്ചു. ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമില്ലാത്തവർ പോകണം എന്ന് പറയുന്നില്ല എന്നാൽ ആഗ്രഹിക്കുന്നവർക്ക് ഭരണഘടനയുടെ 25(1) പ്രകാരം അതിനുള്ള അവകാശമുണ്ട്. എന്നാൽ ആരാണ് പ്രവേശനം ആവശ്യപ്പെടുന്നത് എന്ന് നമുക്ക് അറിയണമെന്നും ഈ നാടിന്റെ നാഗരികവും മതപരവുമായ ചരിത്രം മറക്കാനാവില്ല എന്നും ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റിസ് ബി വി നാഗരത്ന ചൂണ്ടിക്കാട്ടി.കേസിൽ ചൊവ്വാഴ്ചയും ഇന്ദിരാ ജെയ്സിങിന്റെ വാദം തുടരും.
ENGLISH SUMMARY
The Supreme Court made an important observation regarding the entry of women into Sabarimala tempe. made it clear that religion cannot be eradicated in the name of reform and that there can be no judicial review of matters of faith and conscience. The court’s observation was in response to the argument of senior advocate Indira Jaising, appearing for Bindu Ammini and Kanaka Durga, following the verdict in favor of the entry of women in 2018.