Sivaganga Custodial Death: ക്ഷേത്രജീവനക്കാരൻ കസ്റ്റഡിയിൽ മരിച്ച സംഭവം; അഞ്ച് പോലീസുകാർ അറസ്റ്റിൽ; നിർണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Tamil Nadu Custodial Death: ശിവഗംഗയിൽ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത ബി അജിത് കുമാർ (27) എന്ന യുവാവ് ആണ് തിരുപ്പുവനം പോലീസ് സ്റ്റേഷനിൽ മരണപ്പെട്ടത്. ശിവഗംഗ മടപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായിരുന്നു മരിച്ച അജിത്.

Tamil Nadu Custodial Death
ചെന്നൈ: ശിവഗംഗയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. ശിവഗംഗയിൽ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത ബി അജിത് കുമാർ (27) എന്ന യുവാവ് ആണ് തിരുപ്പുവനം പോലീസ് സ്റ്റേഷനിൽ മരണപ്പെട്ടത്. ശിവഗംഗ മടപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായിരുന്നു മരിച്ച അജിത്.
അജിത്തിന്റെ ശരീരത്തിൽ 30 ഇടത്ത് ചതവുകളുണ്ടെന്നും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമായെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. മധുര സ്വദേശിയായ നികിത എന്ന സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച അജിത് അടക്കം 5 ക്ഷേത്രജീവനക്കാരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കാറിന്റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും തിരിച്ചുവന്ന് നോക്കിയപ്പോൾ ബാഗിലുണ്ടായിരുന്ന ഒൻപതര പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്നുമാണ് നികിത പോലീസിൽ പരാതി നൽകിയത്.
Also Read:ദുരൂഹത ബാക്കിയാക്കി ദമ്പതികളുടെ മരണം, കൊലപാതകമെന്ന് യുവതിയുടെ പിതാവ്, അല്ലെന്ന് പൊലീസ്
എന്നാൽ തനിക്ക് മോഷണവുമായി യാതൊരു ബന്ധവുമില്ലെന്ന് അജിത് പോലീസിൽ മൊഴി നൽകി. എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയോടെ അജിത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് വാനിൽ വച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുൻപ് മരണം സംഭവിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ മോഷണവുമായി അജിത്തിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവും ലഭ്യമായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
കേസ് മന്ദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പോലീസുക്കാർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം സംഭവത്തിൽ ഇതുവരെ മുഖ്യമന്ത്രം എം.കെ.സ്റ്റാലിൻ പ്രതികരിച്ചിട്ടില്ല. ഇന്നലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നെങ്കിലും ശിവഗംഗ സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിക്കാതെയാണ് മടങ്ങിയത്.