Assembly Election 2026: കൊട്ടിക്കലാശം! തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Tamil Nadu And West Bengal Assembly Election 2026: പശ്ചിമ ബംഗാളിൽ ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് വിവിധയിടങ്ങളിൽ റാലി നടക്കും. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വനിതാ നേതാക്കളും സംസ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും.

മമത ബാനർജി, എം കെ സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ
ചെന്നൈ/കൊൽക്കത്ത: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം (Tamil Nadu And West Bengal Assembly Election 2026) ഇന്ന് അവസാനിക്കും. ഏപ്രിൽ 23നാണ് തമിഴ്നാട് വിധിയെഴുതാൻ ഒരുങ്ങുന്നത്. അതേസമയം പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചരണമാണ് ഇന്ന് അവസാനിക്കുന്നത്. 152 മണ്ഡലങ്ങളിൽ ആണ് ഏപ്രിൽ 23ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രിൽ 29നാണ്.
പശ്ചിമ ബംഗാളിൽ ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് വിവിധയിടങ്ങളിൽ റാലി നടക്കും. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വനിതാ നേതാക്കളും സംസ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
അവസാന ദിവസവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്ന തരത്തിൽ ടിഎംസിയുടെ ഭാഗത്ത് നിന്ന് പ്രചാരണങ്ങളിൽ ശക്തമായ ആരോപണമാണ് ഉയരുന്നത്. പ്രധാനമന്ത്രി റാലിക്കിടെ തെരുവിൽ ഇറങ്ങി ജാൽമുരി കഴിച്ചത് വലിയ നാടകമാണെന്നാണ് മമത ബാനർജി പറയുന്നത്. വോട്ടെടുപ്പിന് തൊട്ട് മുൻപ് ടിഎംസി പ്രവർത്തകരെ അറസ്റ്റ് ചെയ്യാം എന്നും മമത മുന്നറിയിപ്പ് നൽകി.
ALSO READ: ബെംഗളിൽ ജാൽമുറി കഴിക്കാനെത്തിയ പ്രധാനമന്ത്രി; 24 മണിക്കൂറിൽ വീഡിയോ കണ്ടത് 100 മില്യൺ പേർ
23നാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിലെ വോട്ടെടുപ്പും നടക്കുന്നത്. അസമിലും പുതുച്ചേരിയിലും കേരളത്തിലും ഏപ്രിൽ ഒൻപതിന് വോട്ടെടുപ്പ് പൂർത്തിയായിരുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണവും ഇന്ന് അവസാനിക്കുകയാണ്. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23 വ്യാഴാഴ്ച്ചയാണ് തമിഴ്നാട് പോളിങ് ബുത്തിലേക്ക് നീങ്ങുക. വളരെ ആവേശകരമായ പോരാട്ടമാണ് ഇക്കുറി സംസ്ഥാനത്ത് നടക്കുന്നത്.
ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും ഒരുപോലെ ആത്മവിശ്വാസമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ്. അതിനിടെ വോട്ടിനായി പണം നൽകാനൊരുങ്ങിയെന്ന പരാതിയിൽ ആലങ്കുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തത് വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്ന് ഇതുവരെ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും മെയ് നാലിന് തന്നെയാണ് വോട്ടെണ്ണൽ നടക്കുന്നത്. അതിനിടെ തമിഴ്നാട്ടിൽ പരസ്യപ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ചെന്നെയിൽ പര്യടനം നടത്തും. രാവിലെ 10 മുതൽ 12 വരെ സോളിങ്കനല്ലൂരിലും ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് മണിവരെ സെയ്താപേട്ടിലുമാണ് റോഡ് ഷോ. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി എന്നിവരും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് നേരിട്ടിറങ്ങും. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് അടക്കം തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.