Principal Arrested: ശുചിമുറിയിൽ രക്തത്തുള്ളികൾ; വിദ്യാർഥിനികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലും സഹായിയും അറസ്റ്റില്‍
Girls made to Strip for Menstruation Check: സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടെത്തിയതിനു പിന്നാലെയാണ് വിദ്യാർത്ഥികളുടെ ആർത്തവ പരിശോധന. മുംബൈ താനെ ജില്ലയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂളിലാണ് സംഭവം.

പ്രതീകാത്മക ചിത്രം
മുംബൈ: വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തിയ വനിതാ പ്രൻസിപ്പലിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടെത്തിയതിനു പിന്നാലെയാണ് വിദ്യാർത്ഥികളുടെ ആർത്തവ പരിശോധന. മുംബൈ താനെ ജില്ലയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂളിലാണ് സംഭവം. സംഭവത്തിൽ രണ്ട് ട്രസ്റ്റിമാർക്കും 2 അധ്യാപകർക്കുമെതിരെ കേസുമെടുത്തു.
ശുചിമുറിയിൽ സ്കൂളിലെ ജീവനക്കാർ രക്തത്തുള്ളികൾ കണ്ടെത്തുകയും ഉടൻ തന്നെ അധ്യാപകരെയും പ്രിൻസിപ്പലിനെയും ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ കൺവൻഷൻ ഹാളിലേക്കു വിളിപ്പിച്ചിരുന്നു. തുടർന്ന്, ശുചിമുറിയിലെ രക്തത്തുള്ളികളുടെ ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിച്ച ശേഷം ഇതിന്റെ ഉത്തരവാദി ആരാണെന്നു ചോദിച്ചു. പിന്നാലെ നിലവിൽ ആർക്കൊക്കെ ആർത്തവമുണ്ടെന്നായി ചോദ്യം. തുടർന്ന്, പെൺകുട്ടികളെ പ്രിൻസിപ്പൽ ശുചിമുറിയിൽ എത്തിക്കുകയും വനിതാ പ്യൂണിനെക്കൊണ്ട് അടിവസ്ത്രം ഉൾപ്പെടെ പരിശോധിപ്പിക്കുകയുമായിരുന്നു.
Also Read:മുടിവെട്ടാൻ ആവശ്യപ്പെട്ടു; സ്കൂളിൽ വെച്ച് പ്രിന്‍സിപ്പലിനെ കുത്തി കൊലപ്പെടുത്തി വിദ്യാര്‍ത്ഥികള്‍
സ്കൂളിൽ നിന്ന് വീട്ടിലെത്തിയ വിദ്യാർത്ഥിനികൾ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചതോടെ ഇവർ പ്രതിഷേധവുമായി സ്കൂളിലെത്തി. വിദ്യാർത്ഥികളെ സന്മാർഗപാഠങ്ങൾ പഠിപ്പിക്കേണ്ട സ്കൂൾ അധികൃതർ തന്നെ അവരെ മാനസികമായി തളർത്തിയെന്ന് ആരോപിച്ച രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പോക്സോ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്. ഒരു വിദ്യാർത്ഥിനിയോട് ആർത്തവമില്ലാത്തപ്പോൾ എന്തിനാണ് സാനിറ്ററി പാഡ് ഉപയോഗിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചതായും തുടർന്ന് പെൺകുട്ടി കള്ളം പറഞ്ഞതായി ആരോപിക്കുകയും ബലമായി കുട്ടിയുടെ വിരലടയാളം എടുക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.
സംഭവം വലിയ പ്രതിഷേധത്തിനു കാരണമായതോടെ, സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ വ്യക്തമാക്കി. വലിയ നാണക്കേടുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് കോൺഗ്രസ് വിഷയം നിയമസഭയിലും ഉയർത്തി.