National strike : ദേശീയ പണിമുടക്ക് ആരംഭിച്ചു, പങ്കെടുത്താൽ ശമ്പളം കട്ട്, ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ
National Strike Begins: പണിമുടക്ക് പ്രമാണിച്ച് വ്യാഴാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. പിഎസ്‌സി നടത്താനിരുന്ന ജൂനിയർ ഇൻസ്ട്രക്ടർ ഓൺലൈൻ പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റി.
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് സമരം. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ സംയുക്തമായി സമരത്തിന് പിന്തുണ നൽകുന്നതോടെ സംസ്ഥാനം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത. പണിമുടക്കിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധവും നടക്കും.
‘ഡയസ് നോൺ’ പ്രഖ്യാപിച്ച് സർക്കാർ
സമരത്തിൽ സിഐടിയുവും ഐഎൻടിയുസിയും പങ്കെടുക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെത്തുടർന്ന് ഐഎൻടിയുസി വെവ്വേറെയായാണ് പ്രതിഷേധിക്കുന്നത്.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും സമരത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ എൻജിഒ അസോസിയേഷൻ പണിമുടക്കിനൊപ്പം ചേരും. അതേസമയം, സമരത്തിനെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസത്തിൽ ‘ഡയസ് നോൺ’ പ്രഖ്യാപിച്ച സർക്കാർ, ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് അന്ന് ശമ്പളം ലഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
റെയിൽവേ, വിമാനത്താവളം, എന്നിവിടങ്ങളിലെ ജീവനക്കാരും സമരത്തിൽ
ഗതാഗത മേഖലയെ പണിമുടക്ക് കാര്യമായി ബാധിക്കും. ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾക്ക് പുറമെ റെയിൽവേ, വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലെ ജീവനക്കാരും സമരത്തിൽ അണിനിരക്കും. വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ തൊഴിലാളികളും പ്രതിഷേധത്തിന്റെ ഭാഗമാകും. എന്നാൽ പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also read – നാളെ കെഎസ്ആർടിസി ഓടുമോ? പണിമുടക്കിൽ സ്തംഭിക്കുന്ന മേഖലകൾ ഇവയെല്ലാം
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കുക, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്തലാക്കാനുള്ള കേന്ദ്ര നീക്കം പിൻവലിക്കുക, ജോലിസ്ഥിരത ഉറപ്പാക്കുക, ശ്രം ശക്തി നിതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ ഉന്നയിക്കുന്നത്.
പരീക്ഷകൾ മാറ്റിവെച്ചു
പണിമുടക്ക് പ്രമാണിച്ച് വ്യാഴാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. പിഎസ്‌സി നടത്താനിരുന്ന ജൂനിയർ ഇൻസ്ട്രക്ടർ ഓൺലൈൻ പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റി. കേരള സർവകലാശാല നടത്താനിരുന്ന എംഎഫ്എ ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ യഥാക്രമം 18, 19 തീയതികളിലും, ബിഎസ്‌സി ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ 18-നും, ബിസിഎ പ്രാക്ടിക്കൽ 16-നും നടക്കും.