US Indian Immigrants: യുഎസ് നാടുകടത്തല്‍ തുടരുന്നു; രണ്ടാമത് വിമാനം 119 പേരുമായി അമൃത്സറിലെത്തി

Amritsar Receives Deported Indians US: അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം അമൃത്സറിലെത്തി. 67 പഞ്ചാബികളടങ്ങുന്ന യാത്രക്കാരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആദ്യ വിമാനത്തില്‍ കുടിയേറ്റക്കാരെ ചങ്ങലയിട്ട് നാടുകടത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മാത്രമല്ല, കുടിയേറ്റക്കാരുമായുള്ള വിമാനങ്ങള്‍ അമൃത്സറില്‍ ഇറക്കുന്നത് പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

US Indian Immigrants: യുഎസ് നാടുകടത്തല്‍ തുടരുന്നു; രണ്ടാമത് വിമാനം 119 പേരുമായി അമൃത്സറിലെത്തി

അമൃത്സര്‍ വിമാനത്താവളത്തിന് പുറത്തുനിന്നുള്ള ദൃശ്യം

Published: 

16 Feb 2025 07:00 AM

അമൃത്സര്‍: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യുഎസില്‍ നിന്നും നാടുകടത്തല്‍ തുടരുന്നു. കുടിയേറ്റക്കാരുമായുള്ള രണ്ടാമത് അമേരിക്കന്‍ വിമാനം അമൃത്സറിലെത്തി. അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ എന്ന വിമാനത്തിലാണ് കുടിയേറ്റക്കാരെ പഞ്ചാബിലെത്തിച്ചത്. ശനിയാഴ്ച (ഫെബ്രുവരി 15) രാത്രി 11.40 ഓടെ വിമാനം അമൃത്സറിലെത്തി.

ഗുജറാത്ത്, ഗോവ, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍, കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി രവ്‌നീത് സിങ് ബിട്ടു എന്നിവര്‍ ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.

67 പഞ്ചാബികളാണ് വിമാനത്തിലുള്ളത്. 33 ഹരിയാനക്കാര്‍, എട്ട് ഗുജറാത്തികള്‍, മൂന്ന് ഉത്തര്‍ പ്രദേശ് സ്വദേശികള്‍, രണ്ട് പേര്‍ വീതം മഹാരാഷ്ട്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ളവര്‍. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആള്‍ വീതവും വിമാനത്തിലുണ്ട്.

അനധികൃത കുടിയേറ്റക്കാരെയും കൊണ്ടുള്ള ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനായിരുന്നു അമൃത്സറിലെത്തിയത്. അന്ന് 157 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അന്നത്തെ യാത്രക്കാരെ കൈവിലങ്ങ് അണിയിച്ചായിരുന്നു നാടുകടത്തിയിരുന്നത്. യാത്രക്കാരെ ചങ്ങലയിട്ട് നാടുകടത്തിയ അമേരിക്കന്‍ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായി സമീപനമുണ്ടാകണമെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തിയ ദിവസം തന്നെയാണ് കുടിയേറ്റക്കാരെയും കൊണ്ടുള്ള രണ്ടാമത് വിമാനവും ഇന്ത്യയിലേക്ക് പറന്നത്. പ്രധാനമന്ത്രിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എത്തിയ വിമാനം ആശങ്കള്‍ വര്‍ധിപ്പിക്കുകയാണ്.

ആദ്യ വിമാനത്തില്‍ കുടിയേറ്റക്കാരെ ചങ്ങലയിട്ട് നാടുകടത്തിയതിലുള്ള പ്രതിഷേധം മോദി ട്രംപിനെ അറിയിച്ചോ എന്ന കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അനധികൃത കുടിയേറ്റക്കാരെയും കൊണ്ടുള്ള മൂന്നാമത് വിമാനം ഇന്ന് (ഫെബ്രുവരി 16) ഞായറാഴ്ച എത്തുമെന്നാണ് വിവരം.

അതേസമയം, യുഎസ് നാടുകടത്തുന്നവരെ പഞ്ചാബില്‍ ഇറക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ എന്തിനാണ് പഞ്ചാബിലെ അമൃത്സറില്‍ ഇറക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ ചോദിച്ചത്.

Also Read: US Deportation: യുഎസ് നാടുകടത്തുന്നവരെ എന്തിന് പഞ്ചാബിൽ ഇറക്കുന്നു? രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷം

ഇതുവഴി പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ആണോ നടത്തുന്നത്. സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ട്രംപ് നല്‍കുന്ന സമ്മാനം ഇതാണോ എന്നും മന്‍ പരിഹസിച്ചിരുന്നു. പഞ്ചാബിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും മാധ്യമ ശ്രദ്ധ സംസ്ഥാനത്തേക്ക് കൊണ്ടുവരാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്‍ ആരോപിച്ചിരുന്നു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം