Vijay TVK : തമിഴ്‌നാട്ടിൽ വിജയ് യുഗം… പിന്തുണ തേടി കെ.സി. വേണുഗോപാലിന് വിജയ്യുടെ കത്ത്
Vijay TVK Government Formation in Tamil Nadu: ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസും ഇടതും തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ സഖ്യം വിട്ട് വിജയിയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ വഞ്ചനയായി കാണപ്പെടുമെന്ന ഭയം ഒരു വിഭാഗത്തിനുണ്ട്. എന്നാൽ, ഡിഎംകെ തരംഗത്തിലാണ് ഈ പാർട്ടികൾ വിജയിച്ചതെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യം നേതൃത്വത്തെ മാറി ചിന്തിപ്പിക്കുന്നു.
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ഊർജിതമാക്കി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തേടി കോൺഗ്രസിൻ്റെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വിജയ് കത്തയച്ചു. വിവരം പുറത്തു വന്നതിനു പിന്നാലെ ഈ വിഷയം കെസി വേണുഗോപാൽ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ഹൈക്കമാൻഡ് അന്തിമ നിലപാട് വ്യക്തമാക്കുക.
അധികാരത്തിലേറാൻ വേണ്ടത് 11 സീറ്റുകൾ
നിലവിൽ 107 സീറ്റുകളാണ് ടിവികെയ്ക്ക് ഉള്ളത്. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. കോൺഗ്രസിനും (5 സീറ്റ്), ഇടതുപക്ഷ പാർട്ടികളായ സിപിഐഎം (2), സിപിഐ (2), വിസികെ (2) എന്നിവർക്കും കൂടി പിന്തുണ പ്രഖ്യാപിക്കാനായാൽ വിജയിക്ക് മാന്ത്രിക സംഖ്യയായ 118-ലേക്ക് എത്താൻ സാധിക്കും.
ഡിഎംകെ സഖ്യത്തിലെ ധർമ്മസങ്കടം
ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് കോൺഗ്രസും ഇടതും തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ സഖ്യം വിട്ട് വിജയിയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ വഞ്ചനയായി കാണപ്പെടുമെന്ന ഭയം ഒരു വിഭാഗത്തിനുണ്ട്. എന്നാൽ, ഡിഎംകെ തരംഗത്തിലാണ് ഈ പാർട്ടികൾ വിജയിച്ചതെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യം നേതൃത്വത്തെ മാറി ചിന്തിപ്പിക്കുന്നു. മറുവശത്ത്, ബിജെപി സഖ്യകക്ഷികളായ പിഎംകെ (4 സീറ്റ്), എഎംഎംകെ (1 സീറ്റ്) എന്നിവരുമായി സഹകരിക്കാൻ വിജയ് താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.
സ്റ്റാലിന്റെ മൗനാനുവാദം?
തമിഴ്‌നാട്ടിൽ മറ്റൊരു തിരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കാൻ എം.കെ. സ്റ്റാലിൻ വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ ആം ആദ്മി പാർട്ടി നേടിയത് പോലുള്ള ഒരു വൻ വിജയം അടുത്ത തിരഞ്ഞെടുപ്പിൽ വിജയ് നേടിയേക്കുമെന്ന് ഡിഎംകെയും അണ്ണാ ഡിഎംകെയും ഭയപ്പെടുന്നു. അതിനാൽ, സഖ്യകക്ഷികൾ പുറത്തുനിന്നുള്ള പിന്തുണ വിജയിക്ക് നൽകുന്നതിനെ ഡിഎംകെ എതിർത്തേക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വ്യാഴാഴ്ച സത്യപ്രതിജ്ഞ?
സർക്കാർ രൂപീകരിക്കാൻ അനുമതി തേടി വിജയ് ഗവർണർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഹൈക്കമാൻഡ് അനുകൂല തീരുമാനം എടുത്താൽ വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടായേക്കും. തമിഴ് രാഷ്ട്രീയത്തിൽ കലൈഞ്ജർക്കും എംജിആറിനും ശേഷം സിനിമാ ലോകത്ത് നിന്നുള്ള മറ്റൊരു സൂപ്പർ താരത്തിന്റെ ഉദയത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
തമിഴകത്തിന്റെ ‘മുതലമൈച്ചർ’ പദവിയിലേക്ക് വിജയ് എത്തുന്നത് കോടികളുടെ ആസ്തിയുമായി
തമിഴ്‌നാട് രാഷ്ട്രീയത്തിൽ മിന്നുന്ന ജയം സ്വന്തമാക്കി അധികാരത്തിലേക്ക് അടുക്കുന്ന തമിഴക വെട്രി കഴകം നേതാവ് വിജയിയുടെ ആസ്തിവിവരങ്ങൾ പുറത്ത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം 624 കോടി രൂപയുടെ ആസ്തിയാണ് തമിഴ് മക്കൾ പ്രിയത്തോടെ ‘ദളപതി’ എന്ന് വിളിക്കുന്ന സി. ജോസഫ് വിജയിക്കുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിൽ ഉണ്ടായ വൻ വർദ്ധനവ് സിനിമാ ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്.
വിജയിയുടെ ആകെ ആസ്തിയിൽ 404 കോടി രൂപ ജംഗമ വസ്തുക്കളും (Movable Assets) 220 കോടി രൂപ സ്ഥാവര വസ്തുക്കളുമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 184.5 കോടി രൂപയായിരുന്ന ആസ്തിയാണ് ഒറ്റ വർഷം കൊണ്ട് 600 കോടി കടന്നത്. സിനിമകളിൽ നിന്നുള്ള പ്രതിഫലമാണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സ്.
English Summary
TVK chief Vijay has officially sought support from Congress leaders to form a government in Tamil Nadu after securing 107 seats. The Congress high command is set to deliberate on this request, which could pave the way for Vijay’s swearing-in as early as Thursday with outside support from existing DMK allies.