Durgapur Girl Assault: ‘മമത അമ്മയ്ക്ക് തുല്ല്യം; എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് നൽകണം‘; പെൺകുട്ടിയുടെ പിതാവ്
West Bengal Durgapur Girl Assault Case: തന്റെ മകൾക്ക് നീതി ലഭിക്കാൻ സഹായിക്കണമെന്നും അദ്ദേഹം മമതയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ സുഹൃത്ത് ഉൾപ്പെടെ ആറ് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 10 നാണ് സ്വകാര്യ മെഡിക്കൽ കോളേജ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്.
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee) അമ്മയ്ക്ക് തുല്ല്യമാണെന്ന് ദുർഗാപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് (Durgapur Girl Assault Case). മമതയുടെ പ്രതികരണത്തിൽ പ്രകോപിതനായി കഴിഞ്ഞ ദിവസം അദ്ദേഹം ബംഗാൾ ഔറംഗസേബിന്റെ ഭരണത്തിന് കീഴിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് മമതയെ പുകഴ്ത്തി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്.
കൂടാതെ താൻ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്നും പിതാവ് മമതയോട് അഭ്യർത്ഥിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒഡീഷയിൽ നിന്നുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. തന്റെ മകൾക്ക് നീതി ലഭിക്കാൻ സഹായിക്കണമെന്നും അദ്ദേഹം മമതയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘മമത ബാനർജി എനിക്ക് അമ്മയെപ്പോലെയാണ്. എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മമതയുടെ കാൽക്കൽ ഞാൻ നമസ്കരിക്കാം. എന്റെ മകൾക്ക് നീതി ലഭിക്കാൻ സഹായിക്കണം’’ – പിതാവ് പറഞ്ഞു. നിലവിൽ ചികിത്സയിൽ കഴിയുന്ന മകൾ ശാരീരികമായി ഭേദപ്പെട്ട നിലയിൽ എത്തിയാൽ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പിതാവിന്റെ ആവശ്യം.
Also Read: അപകടത്തിൽ മരിച്ചെന്ന് മൊഴി; ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തി, ഭർത്താവ് പിടിയിൽ
എന്നാൽ സംഭവത്തിന് പിന്നാലെ മമതയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങരുതെന്ന മമതയുടെ പ്രസ്താവനയ്ക്ക് എതിരെ യുവതിയുടെ പിതാവടക്കം വിമർശനം ഉന്നിയിച്ചിരുന്നു. ബംഗാളിൽ താമസിക്കാൻ സുരക്ഷിതത്വം തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘‘ബംഗാൾ ഔറംഗസേബിന്റെ ഭരണത്തിന് കീഴിലാണെന്നു തോന്നുന്നു. എന്റെ മകളെ എനിക്ക് ഒഡീഷയിലേക്ക് തിരികെ കൊണ്ടുപോകണം. അവളുടെ ജീവനാണ് എനിക്ക് വേണ്ടിയത്, കരിയർ പിന്നീട്’’ – മമതയെ വിമർശിച്ചുകൊണ്ട് പിതാവ് പറഞ്ഞു.
ഒക്ടോബർ 10 നാണ് സ്വകാര്യ മെഡിക്കൽ കോളേജ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. പുരുഷ സുഹൃത്തിനൊപ്പമാണ് ഇവർ പുറത്ത് പോയത്. ഒരു കൂട്ടം ആളുകളെത്തി ഇവരെ ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സുഹൃത്തിനെയടക്കം ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ സുഹൃത്ത് ഉൾപ്പെടെ ആറ് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.