Spirit Seized: പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട ; 1850 ലിറ്റർ സ്പിരിറ്റുമായി രണ്ട് പേർ പിടിയിൽ
Spirit Seized at Perumbavoor: കോട്ടയത്തേക്കുള്ള ലോഡാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സെെസ് പിന്തുടർന്ന് പിടികൂടിയത്. എംസി റോഡിൽ മണ്ണൂർ ജംഗ്ഷന് സമീപത്തായാണ് സ്പിരിറ്റ് വേട്ട നടന്നത്.

Image Credits: Excise
കൊച്ചി: പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട. 53 കന്നാസുകളിലായി കടത്തി കൊണ്ട് വന്ന 1850 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. തവിട് ലോഡിന്റെ മറവിൽ മുപ്പത്തിയഞ്ച് ലിറ്ററിന്റെ 53 കന്നാസുകളിലായി കടത്തി കൊണ്ട് വന്ന സ്പിരിറ്റാണ് സ്ക്വാഡ് പിടികൂടിയത്.
കോട്ടയത്തേക്കുള്ള ലോഡാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സെെസ് പിന്തുടർന്ന് പിടികൂടിയത്. എംസി റോഡിൽ മണ്ണൂർ ജംഗ്ഷന് സമീപത്തായാണ് സ്പിരിറ്റ് പിടികൂടിയത്. വണ്ടിയിലുണ്ടായിരുന്ന മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കർണ്ണാടകയിലെ ഹുബ്ള്ളിയിൽ നിന്നാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പിടിയിലായവർ എക്സെെസിനോട് സമ്മതിച്ചിട്ടുണ്ട്. KL.72.A. 3550 എന്ന നമ്പറുള്ള EICHER ലോറിയിലാണ് സംഘം സ്പിരിറ്റ് കടത്തി കൊണ്ട് വന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, കുന്നത്തുനാട് എക്സെെസ് സംഘവും, എറണാകുളം സ്പെഷ്യൽ സ്ക്വാഡും പങ്കെടുത്തിരുന്നു.