Palakkad Police Assault Case: മാരകായുധവുമായി പോലീസ് സ്റ്റേഷനിലേക്ക് കയറി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു; 19 വയസുകാരന് രണ്ടര വർഷം തടവ്
19 Year Old Sentenced to 2 Years for Assaulting Police: കയ്യിൽ കമ്പി പാരയുമായി എത്തിയ പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

പാലക്കാട്: പോലീസ് സ്റ്റേഷനിലേക്ക് മാരകായുധവുമായി അതിക്രമിച്ച് കയറി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം അഞ്ച് മാസം തടവും, 1000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജിഷ്ണു എന്ന പത്തൊമ്പത് വയസുകാരനാണ് പ്രതി. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
2023 ജൂൺ 6-ാം തിയ്യതിയാണ് പ്രതി ജിഷ്ണു, പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് മാരകായുധമായി അതിക്രമിച്ച് കയറിയത്. കയ്യിൽ കമ്പി പാരയുമായി എത്തിയ പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അന്ന് പ്രതിക്കെതിരെ കേസെടുത്തെങ്കിലും വിധി വരുന്നത് ഇപ്പോഴാണ്. പാലക്കാട് അസിസ്റ്റന്റ് സെഷൻസ് സബ്ബ് കോടതി അഡീഷണൽ ജഡ്ജി രമ്യ സി ആർ ആണ് കേസിൽ ശിക്ഷ വിധിച്ചത്.
ALSO READ: 28 വര്‍ഷത്തിന് ശേഷം ഉണ്ടായ ഏകമകനെ സ്കൂളിൽ പറഞ്ഞുവിട്ടതിനു പിന്നാലെ പാലായിൽ ദമ്പതികൾ മരിച്ച നിലയിൽ
പാലക്കാട് കൽപാത്തി സിഎൻ പുരത്തെ ജ്യോതികുമാറിന്റെ മകനാണ് പത്തൊമ്പതുകാരനായ പ്രതി ജിഷ്ണു. പാലക്കാട് ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സബ് ഇൻസ്പെക്ടർ ഹേമലത, ഇൻസ്പെക്ടർ ഷിജു എബ്രഹാം, ജി.എസ്.സി.പി.ഒ രാജീവ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായത് പ്രോസിക്യൂട്ടർമാരായ വിജയകുമാർ എം ജെ, ഷിജു കുര്യാക്കോസ് എന്നിവരാണ്. 11 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ കോടതിയിൽ 19 രേഖകൾ സമർപ്പിച്ചു. തുടർന്നാണ് വിധി.