Hospital Wedding in Alappuzha: ‘നടക്കും എന്ന് ഒരുറപ്പും ഉണ്ടായിരുന്നില്ല, നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി’; വിവാഹ ദിവസം അപകടത്തിൽപ്പെട്ട ആവണി
Accident on Wedding Day: ഡ്രീം ഡേയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്യാൻ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് അപകടത്തെ കുറിച്ച് ആവണി പറയുന്നത്. എല്ലാവരുടേയും പ്രാർത്ഥനകൊണ്ട് വലിയ പുരോഗതിയുണ്ടെന്നും ആവണി പറഞ്ഞു.

Accident On Wedding Day
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ വിവാഹിതയായ ആവണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വിവാഹ ദിവസം മേക്കപ്പിന് പോകുമ്പോഴായിരുന്നു ആവണി വാഹനാപകത്തിൽപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പച്ച ആവണിയുടെ വിവാഹം അത്യാഹിത വിഭാഗത്തിൽ വെച്ച് നടക്കുകയായിരുന്നു. തുമ്പോളി സ്വദേശി ഷാരോണുമായാണ് ആവണിയുടെ വിവാഹം ആശുപത്രിയിൽ വച്ച് നടന്നത്.
അപകടത്തിൽ സാരമായി പരിക്കേറ്റ ആവണി ഇപ്പോൾ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിൻറെ പാതയിലാണ്. എഴുന്നേറ്റ് നിൽക്കാൻ പറ്റുന്ന അവസ്ഥയിലാണ് ഇപ്പോൾ. വൈകാതെ തന്നെ നടന്നു തുടങ്ങാം എന്നാണ് കരുതുന്നത്. ഡ്രീം ഡേയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്യാൻ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് അപകടത്തെ കുറിച്ച് ആവണി പറയുന്നത്. എല്ലാവരുടേയും പ്രാർത്ഥനകൊണ്ട് വലിയ പുരോഗതിയുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ആവണി പറഞ്ഞു.
നടക്കും എന്ന് ഒരുറപ്പും ഉണ്ടായിരുന്നില്ല, എന്നാൽ ഒരു മൂന്ന് മാസത്തിനുള്ളിൽ നടക്കാൻ സാധിക്കും എന്ന് തനിക്ക് ഇപ്പോൾ വിശ്വാസമുണ്ട് എന്നും ആവണി പറഞ്ഞു. കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. ഫിസിയോ തെറാപ്പി ആരംഭിച്ചിട്ടുണ്ട്. ആവണിക്ക് കൊടുക്കേണ്ട പിന്തുണ കൊടുക്കണം എന്നായിരുന്നു തൻറെ ആഗ്രഹം എന്നും ജീവിതകാലം മുഴുവൻ താൻ ആവണിയുടെ കൂടെയുണ്ടെന്നും ഭർത്താവ് ഷാരോൺ പറഞ്ഞു.
Also Read:വിവാഹദിവസം വധു വാഹനാപകടത്തില്‍പ്പെട്ടു, ആശുപത്രിയിലെത്തി താലികെട്ടി വരൻ
ആലപ്പുഴ കൊമ്മാടി സ്വദേശിയായ ആവണി ചേർത്തല ബിഷപ്പ് മൂർ സ്‌കൂൾ അധ്യാപികയാണ്. ആലപ്പുഴ തുമ്പോളി സ്വദേശിയും ചേർത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണാണ് ഭർത്താവ്. വിവാഹദിവസം പുലർച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി കുമരകത്തേക്ക് പോകുമ്പോഴായിരുന്നു കാർ വഴിമധ്യേ മരത്തിൽ ഇടിച്ച് അപകടം സംഭവിച്ചത്.
ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റിരുന്നു. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് സാരമായി പരിക്ക് സംഭവിച്ചതിനാൽ ആവണിയെ വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചത്.