Ahmedabad Plane Crash: കാൻസർ രോഗിയായ അമ്മയും രണ്ട് കുരുന്നുകളും; രഞ്ജിത നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്
Ranjitha Lost Her Life In Plane Crash: ലണ്ടനിലെ നഴ്സ് ജോലി അവസാനിപ്പിച്ച് സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനാണ് രഞ്ജിത എത്തിയതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത.
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത നാട്ടിലെത്തിയത് നാല് ദിവസത്തെ അവധിക്ക്. ലണ്ടനിലെ നഴ്സ് ജോലി അവസാനിപ്പിച്ച് സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനാണ് രഞ്ജിത എത്തിയതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത.
2014 ൽ സലാലയിലാണ് രഞ്ജിത തൻ്റെ നഴ്സ് ജോലി ആരംഭിച്ചത്. അതിനിടെയിലായിരുന്നു പിഎസ്സി പഠനം. 2019 ലാണ് ആരോഗ്യ വകുപ്പിൽ ജോലി കിട്ടിയത്. എന്നാൽ കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് രഞ്ജിത അവധി എടുത്ത് വിദേശത്തേക്ക് വീണ്ടും പോയി. ഏഴുമാസം മുൻപാണ് ലണ്ടനിലേക്ക് ജോലിക്കായി പോയത്. മക്കളോടൊപ്പം കഴിയണമെന്ന് ആഗ്രഹിച്ചുകൊണ്ട് വീട് പണിയും തുടങ്ങിവച്ചു.
വീടുപണി പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തി സർക്കാർ ജോലിയിൽ വീണ്ടും പ്രവേശിക്കാനായിരുന്നു തീരുമാനം. ഈ സ്വപ്നങ്ങളാണ് ഒറ്റനിമിഷം കൊണ്ട് തീഗോളമായി മാറിയത്. ക്യാൻസർ രോഗിയായ അമ്മ തുളസിയും രണ്ട് മകളെയും കൂട്ടി പുതിയ വീട്ടിലേക്ക് മാറണമെന്നതായിരുന്നു രഞ്ജിതയുടെ ഏറ്റവും വലിയ ആഗ്രഹം. വരുന്ന 28 ന് പാല്കാച്ചൽ ചടങ്ങ് തീരുമാനിച്ചിരുന്നതുമാണ്.
ഓണം ആകുമ്പോഴേക്കും വിദേശത്തെ ജോലി പൂർണമായും അവസാനിപ്പിച്ച് തിരികെ എത്തി ഇനിയുള്ള കാലം നാട്ടിൽ മക്കളോടൊപ്പം കഴിയാം എന്ന് തീരുമാനിച്ചാണ് രഞ്ജിത മടങ്ങിയത്. വീട്ടിൽ നിന്ന് മടങ്ങുമ്പോഴും ആവർത്തിച്ച് പറഞ്ഞതും ഉടൻ തിരികെവരാമെന്നതാണ്. എന്നാൽ ഇന്നലെ ഉച്ചയോടെയാണ് ആ വിയോഗ വാർത്ത കുടുംബത്തെ തേടി എത്തിയത്. പത്താം ക്ലാസിൽ പഠിക്കുകയാണ് രഞ്ജിതയുടെ മകൻ. ഏഴാം ക്ലാസിലാണ് മകൾ പഠിക്കുന്നത്. വിവാഹമോചിതയാണ് രഞ്ജിത. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.