Air India Plane Crash: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കും
Ranjitha's Body Identified: സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആണ് കുറഞ്ഞ ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു തീരുമാനം.

പത്തനംതിട്ട: അടുത്തിടെ അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നാളെ മൃതദേഹം നാട്ടിലെത്തിക്കും എന്നാണ് നിലവിലെ പ്രതീക്ഷ. രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളുമായി ഒത്തു നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 251 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. അതിൽ 245 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ലണ്ടനിൽ ജോലി ചെയ്യുകയായിരുന്നു രഞ്ജിത.
സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആണ് കുറഞ്ഞ ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാൽ അപ്രതീക്ഷിതമായി രഞ്ജിതയെ തേടി ദുരന്തം എത്തുകയായിരുന്നു.
കഴിഞ്ഞ ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടപ്പെട്ടത്. സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു വിമാനത്തിൽ 169 ഇന്ത്യക്കാർ ഉൾപ്പെടെ 242 യാത്രക്കാർ ഉണ്ടായിരുന്നു. മരിച്ചവരിൽ യാത്രക്കാർക്ക് പുറമേ വിമാനം തകർന്നുവീണ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളും മെസ്സിലെ പിജി വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നു. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും അപകടത്തിൽ മരണപ്പെട്ടു. അപകടത്തെത്തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരീകരണം വന്നിട്ടില്ല