Amoebic Meningitis: അമീബിക് മസ്തിഷ്‌ക ജ്വര മരണസംഖ്യ ഉയരുന്നു; കൊല്ലം സ്വദേശിനി മരിച്ചു
Kollam Woman Dies of Amoebic Meningoencephalitis: സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രം ഇതുവരെ രേഖപ്പെടുത്തിയ മൂന്നാമത്തെ അമീബിക് മസ്തിഷ്‌ക ജ്വര മരണമാണ് ഇവരുടേത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയാണ് മരിച്ച സ്ത്രീയെന്നാണ് വിവരം.
സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രം രേഖപ്പെടുത്തിയ മൂന്നാമത്തെ അമീബിക് മസ്തിഷ്‌ക ജ്വര മരണമാണ് ഇവരുടേത്.
തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. വെള്ളത്തിലുള്ള നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് രോഗം പരത്തുന്നതില്‍ പ്രധാനി. മലിനജലം വഴിയോ അല്ലെങ്കില്‍ കുളങ്ങള്‍, പുഴ, കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയവയില്‍ കുളിക്കുന്നത് വഴിയോ ആണ് രോഗകാരി മനുഷ്യ ശരീരത്തിലേക്ക് എത്തുന്നത്.
മൂക്ക് വഴി തലച്ചോറിലേക്ക് എത്തുന്ന അമീബ മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന രോഗം ഉണ്ടാക്കുന്നു. ഈ രോഗം വളരെ അപകടകാരിയാണ്. 97 ശതമാനം മരണനിരക്കുള്ള രോഗം കൂടിയാണ്. എന്നാല്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കുറവാണ്. മലിനമായ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന 10 ലക്ഷത്തോളം ആളുകളില്‍ 2.6 പേരില്‍ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: Amoebic Meningoencephalitis Kerala: കേരളത്തിലെ കുളങ്ങളിൽ എവിടെ നിന്നു വന്നു ഈ ആളെക്കൊല്ലി അമീബ
അമീബ ശരീരത്തിലെത്തിയാല്‍ പനി, സഹിക്കാന്‍ പറ്റാത്ത തലവേദന, ഛര്‍ദി, ഓക്കാനും, കഴുത്ത് വേദന, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ് എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങളും പ്രകടമാകും.