Antony Raju: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് കോടതി; ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം തിരികെ കിട്ടുമോ?
Sentence against Antony Raju in evidence tampering case frozen: ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനത്തിനുള്ള അയോഗ്യത തുടരും. തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും, കുറ്റക്കാരനാണെന്ന വിധി നിലനില്‍ക്കുന്നതാണ് ആന്റണി രാജുവിന് തിരിച്ചടിയായത്.

Antony Raju
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും, കേസില്‍ കുറ്റക്കാരനാണെന്ന വിധി നിലനില്‍ക്കുന്നതാണ് ആന്റണി രാജുവിന് തിരിച്ചടിയായത്. കീഴ്‌ക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി വിധി താല്‍ക്കാലികമായി മരവിപ്പിച്ചത്.
വിദേശ പൗരനെ ക്രിമിനല്‍ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയ കേസില്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിന് ശിക്ഷ വിധിച്ചത്. മൂന്ന് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ഇതിനെതിരെ ആന്റണി രാജു സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഫെബ്രുവരി ആറിന് ഈ ഹര്‍ജി പരിഗണിക്കും. മയക്കുമരുന്ന് കേസില്‍ പ്രതിയായ ഓസ്‌ട്രേലിയന്‍ സ്വദേശിയെ രക്ഷിക്കാന്‍, ജൂനിയര്‍ അഭിഭാഷകനായിരുന്ന സമയത്ത് ആന്റണി രാജു അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തിന്റെ നിയമസഭാംഗത്വത്തിന് അയോഗ്യത വന്നു.
കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ജില്ലാ കോടതിയിലെ ക്ലര്‍ക്കായ കെഎസ് ജോസാണ് ഒന്നാം പ്രതി. ഇരുവര്‍ക്കും മൂന്ന് വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. എന്നാല്‍ കോടതി ജാമ്യം നല്‍കിയതിനാല്‍ ഇരുവരും ജയിലിലായില്ല. ജനുവരി മൂന്നിനാണ് കോടതി ശിക്ഷ വിധിച്ചത്. അപ്പീലില്‍ വിധി വരുന്നത് വരെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
മൂന്ന് വര്‍ഷത്തെ ശിക്ഷാവിധി കഴിഞ്ഞാലും ആറു വര്‍ഷത്തേക്ക് ആന്റണി രാജുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. കുറ്റക്കാരനാണെന്ന വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്താല്‍ മാത്രമേ ആന്റണി രാജുവിന്റെ അയോഗ്യത നീങ്ങൂ.