ASHA Workers Protest: ഹെല്‍ത്ത് മിഷനുമായുള്ള ചര്‍ച്ച പരാജയം; പ്രതിഷേധം കടുപ്പിക്കാന്‍ ആശ വര്‍ക്കര്‍മാര്‍; നാളെ മുതല്‍ നിരാഹാരസമരം
ASHA workers prepare for hunger strike: ഉന്നയിച്ച ഒരു കാര്യവും ചര്‍ച്ചയായില്ലെന്ന് സമര സമിതി നേതാവ് എസ്. മിനി വ്യക്തമാക്കി. ഓണറേറിയത്തിന്റെ മാനദണ്ഡത്തെക്കുറിച്ചാണ് കൂടുതലായും ചര്‍ച്ച ചെയ്തത്. പ്രധാനപ്പെട്ട ഡിമാന്‍ഡുകളൊന്നും ചര്‍ച്ച ചെയ്തില്ല. സര്‍ക്കാരിന് പണമില്ലെന്നും, സമയം കൊടുക്കണമെന്നുമാണ് പറഞ്ഞതെന്നും മിനി
തിരുവനന്തപുരം: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന ഘടകവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍. നാളെ മുതല്‍ നിരാഹാര സമരം നടത്താനാണ് തീരുമാനം. തങ്ങള്‍ ഉന്നയിച്ച ഒരു കാര്യവും ചര്‍ച്ചയായില്ലെന്ന് സമര സമിതി നേതാവ് എസ്. മിനി വ്യക്തമാക്കി. ഓണറേറിയത്തിന്റെ മാനദണ്ഡത്തെക്കുറിച്ചാണ് കൂടുതലായും ചര്‍ച്ച ചെയ്തത്. പ്രധാനപ്പെട്ട ഡിമാന്‍ഡുകളൊന്നും ചര്‍ച്ച ചെയ്തില്ല. സര്‍ക്കാരിന് പണമില്ലെന്നും, സമയം കൊടുക്കണമെന്നും, തങ്ങള്‍ സമരത്തില്‍ നിന്ന് പിന്തിരിയണമെന്നുമാണ് അവര്‍ പറഞ്ഞതെന്നും മിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിരമിക്കല്‍ ആനുകൂല്യത്തെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. വിരമിക്കല്‍ പ്രായത്തെക്കുറിച്ചുള്ള രേഖകള്‍ക്കും മറുപടിയില്ല. ഇതുവരെ അനുകൂലമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് അവര്‍ പറഞ്ഞു. അത് എത്രയും വേഗം വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതായും മിനി വ്യക്തമാക്കി. അത് എത്രയും പെട്ടെന്ന് ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.




തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. ഓണറേറിയം വർധിപ്പിക്കണം, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യമായി നല്‍കണം, പെന്‍ഷന്‍ അനുവദിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.
നാളെ 11 മണി മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. സമരം തുടങ്ങി ഒരു മാസത്തിലേറെ പിന്നിട്ടതിന് ശേഷമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ചര്‍ച്ചയ്ക്ക് എത്തിയതെന്നും, എന്നാല്‍ നിരാശയായിരുന്നു ഫലമെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.