Alathur assault case: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം, ബിജെപി പ്രവർത്തകനെതിരെ കേസ്
BJP Worker Accused of Attacking Elderly Woman: കേരളത്തിൽ അടുത്ത കാലത്തായി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ആലത്തൂർ: കാവശ്ശേരി പാടൂരിൽ പുറമ്പോക്കിലെ ഷെഡിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. സുരേഷ് പോരുളിപാടം എന്നയാൾക്കെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. നിലവിൽ ഇയാൾ ഒളിവിലാണ്.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് അക്രമം നടന്നത്. നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു സുരേഷ് വയോധികയുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറിയത്. വയോധികയെ ഉപദ്രവിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Also Read:അങ്ങനെ ആ പണിപോയി; ചിക്കനില്ലെന്ന് പരാതി പറഞ്ഞ കുട്ടികൾക്ക് നേരെ കത്തിവീശിയ മാനേജരെ പിരിച്ചുവിട്ടു
ഇതുകൂടാതെ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ സുരേഷും മറ്റ് ബിജെപി പ്രവർത്തകരായ വിഷ്ണു, അരവിന്ദ് എന്നിവരും ചേർന്ന് നശിപ്പിച്ചതായും പരാതിയുണ്ട്. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ദീപ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വർധിച്ചുവരുന്ന വയോധികർക്കെതിരായ അതിക്രമങ്ങൾ
കേരളത്തിൽ അടുത്ത കാലത്തായി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കൊല്ലത്ത് ചാത്തന്നൂരിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നതിനൊപ്പം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസിലും ലഹരിക്ക് അടിമയായ വ്യക്തിയായിരുന്നു പ്രതി.
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശുപത്രി ആവശ്യങ്ങൾക്കായി എത്തിയ വയോധികയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവ് അറസ്റ്റിലായിരുന്നു.