Athulya Satheesh Death: അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ
Athulya Satheesh Death Update: ഇയാളെ ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം. സതീഷ് നിലവിൽ വലിയതുറ പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരേ കൊല്ലം പോലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Athulya Satheesh
തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതിയായ അതുല്യ ജീവനൊടുക്കിയ (Athulya Satheesh Death) സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ഇന്ന് രാവിലെയാണ് ഇയാൾ പിടിയിലായത്. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിനെതിരെ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.
ഇയാളെ ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം. സതീഷ് നിലവിൽ വലിയതുറ പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരേ കൊല്ലം പോലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജൂലൈ 19-നാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനിയായ അതുല്യ(30)യെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സതീഷ് ശങ്കറിന്റെ നിരന്തരം പീഡനവും ഉപദ്രവുമാണ് അതുല്യയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഭർത്താവിന്റെ ഉപദ്രവം സംബന്ധിച്ച് അതുല്യ സുഹൃത്തുക്കളോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സന്ദേശങ്ങളും തെളിവായി ലഭിച്ചിരുന്നു. ഭർത്താവ് ഉപദ്രവിക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ദുബായിൽ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിക്കുകയായിരുന്നു.
അതുല്യയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയും സതീഷിന്റെ പെരുമാറ്റ രീതികളും മനസ്സിലാക്കിയ ശേഷമായിരുന്നു കമ്പനിയുടെ നടപടി. ശാസ്താംകോട്ട മനക്കര സ്വദേശിയാണ് സതീഷ് ശങ്കർ. സതീഷ് പലതവണ ഉപദ്രവിച്ചിട്ടും തൻ്റെ മകളെ ഓർത്ത് മാത്രമാണ് ഇതെല്ലാം സഹിക്കുന്നതെന്നും അതുല്യ സുഹൃത്തിനോടും മാതാവിനോടും പറഞ്ഞിരുന്നു.
അതേസമയം, അതുല്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും ചില സംശയങ്ങളുണ്ടെന്നുമാണ് സംഭവത്തിന് പിന്നാലെ സതീഷ് പ്രതികരിച്ചത്. താൻ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് ചിന്തിക്കാനാവില്ലെന്നും, കൊലപാതകമോ തന്നെ പറ്റിക്കാൻ വേണ്ടി ചെയ്തപ്പോൾ കൈയബദ്ധം പറ്റിയതോ ആകാമെന്നും സതീഷ് നേരത്തെ പറഞ്ഞിരുന്നു.