K-Rail Project: ‘സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല, വേറെ വഴിനോക്കേണ്ടി വരും’; മുഖ്യമന്ത്രി
CM Pinarayi Vijayan about K Rail Project: 2020 ഏപ്രില്‍ 15-നാണ് സില്‍വര്‍ലൈന്‍ പാതയുടെ ഡിപിആര്‍ കെ-റെയില്‍ ബോര്‍ഡ് അംഗീകരിച്ചത്. 63,941 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. സാമൂഹികാഘാത പഠനം നടത്താതെ സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടന്നതോടെ പ്രതിഷേധങ്ങൾ ഉയർന്നു.
കണ്ണൂർ: സിൽവർ റെയിൽ പദ്ധതിക്ക് വേറെ വഴിനോക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്നാണ് തോന്നുന്നത്, അതിനര്‍ഥം പദ്ധതി ആകെ ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴിനോക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയിലിന് വേണ്ടി കേന്ദ്രാനുമതി വേഗം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കിട്ടിയില്ല, രാഷ്ട്രീയനിലപാടുകൾ കാരണമാണ് അനുമതി ലഭിക്കാത്തത്. നാടിന്റെ വികസനത്തിന് അങ്ങേയറ്റം സഹായകമായ ഒന്നായിരുന്നു കെ റെയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2020 ഏപ്രില്‍ 15-നാണ് സില്‍വര്‍ലൈന്‍ പാതയുടെ ഡിപിആര്‍ കെ-റെയില്‍ ബോര്‍ഡ് അംഗീകരിച്ചത്. 63,941 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 530 കിലോമീറ്റര്‍ പാതയില്‍ 3.54 മണിക്കൂറില്‍ യാത്ര സാധ്യമാക്കലായിരുന്നു ലക്ഷ്യം. ജൂണില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.
എന്നാൽ, കേന്ദ്രാനുമതി ലഭിച്ചില്ല. തുടർന്ന് സാമൂഹികാഘാത പഠനം നടത്താതെ സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടന്നതോടെ പ്രതിഷേധങ്ങൾ ഉയർന്നു. കേന്ദ്രാനുമതി ലഭിക്കാതെയും പ്രതിഷേധങ്ങൾ ശക്തമായതോടെയും 2022 നവംബർ അവസാനത്തോടെ സിൽവർലൈനിൽ നിന്ന് തത്‌കാലം പിന്മാറാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ദിലീപ് കേസിലും മുഖ്യമന്ത്രി പ്രതികരിച്ചു. ‘ഒരു കാര്യം അസന്ദിഗ്ധമായി വ്യകതമാക്കാൻ ആഗ്രഹിക്കുകയാണ്. അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് എല്ലാ ഘട്ടത്തിലും സർക്കാർ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇനിയും അതുതന്നെ തുടരും’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.