Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: തീവ്രവാദത്തിനെതിരായി കേന്ദ്ര സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.
പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ALSO READ: കരുത്തിലും ആയുധശേഖരത്തിലും ഇന്ത്യ മുന്നില്‍ തന്നെ; പട നയിക്കുന്നവര്‍ ഇവരെല്ലാം
ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമാണ് പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളിലാണ് ഒരേ സമയം സൈന്യം ഒമ്പത് മിസൈലുകള്‍ പതിച്ചത്. 1.44ന് ആദ്യ വാര്‍ത്ത കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം ആക്രമണത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേർ ഉൾപ്പടെ 32 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിൽ 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്.
രാത്രി മുഴുവൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആക്രമണം നിരീക്ഷിച്ചു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും നരേന്ദ്ര മോദി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങൾ അറിയിച്ചു. പാകിസ്ഥാനോട് അടുത്തുള്ളതും വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ 10 വിമാനത്താവങ്ങൾ ഇന്ത്യ അടച്ചു. സൈനിക കേന്ദ്രത്തെ ആക്രമിച്ചിട്ടില്ലെന്നും തകർത്തത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.