Covid-19 kerala : പുതിയ കോവിഡ് വൈറസ് വാക്സിനെടുത്തവരേയും ബാധിക്കുമോ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക
New COVID-19 Variant in Vaccinated People: നേരത്തെ ഉണ്ടായിരുന്നതുപോലെ മണം, രുചി എന്നിവ നഷ്ടപ്പെടുന്ന അവസ്ഥ സാധാരണയായി കണ്ടുവരുന്നില്ല. മിക്ക കേസുകളും നേരിയ തോതിലുള്ളവയാണ്

Covid
തിരുവനന്തപുരം: ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് പടർന്നു പിടിക്കുകയാണ്. കേരളത്തിലും ജാഗ്രത വേണമെന്ന നിർദ്ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രംഗത്തെത്തി. ഇപ്പോൾ മലയാളികൾക്കുണ്ടായേക്കാവുന്ന പ്രധാന സംശയമാണ് വാക്സിൻ എടുത്തവർക്ക് കോവിഡ് വരുമോ എന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന കണകുകൾ പുറത്തുവരുന്നുണ്ട്. വാക്സിനെ പ്രതിരോധിക്കാനുള്ള ശേഷി പുതിയ വകഭേദത്തിന് ഉണ്ടെന്നു വേണം ഇതിലൂടെ മനസ്സിലാക്കാൻ.
പുതിയ വേരിയന്റിന്റെ സ്വഭാവം ഇങ്ങനെ
JN.1 എന്ന പുതിയ വകഭേദവും അതിന്റെ ഉപവിഭാഗങ്ങളായ LF.7, NB.1.8 എന്നിവയുമാണ് ഈ വർദ്ധനവിന് പ്രധാന കാരണം. ഈ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും, രോഗതീവ്രത കുറവാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. ഭൂരിഭാഗം കേസുകളും നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ തന്നെ സുഖം പ്രാപിക്കുന്നവയാണ്.
N.1 വകഭേദത്തിന്റെ ലക്ഷണങ്ങൾ സാധാരണ ജലദോഷപ്പനിയുടേതിന് സമാനമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, ക്ഷീണം, തലവേദന, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചില കേസുകളിൽ ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്നതുപോലെ മണം, രുചി എന്നിവ നഷ്ടപ്പെടുന്ന അവസ്ഥ സാധാരണയായി കണ്ടുവരുന്നില്ല. മിക്ക കേസുകളും നേരിയ തോതിലുള്ളവയാണ്, അസാധാരണമായ തീവ്രതയോ ആശുപത്രിവാസത്തിൽ കാര്യമായ വർദ്ധനവോ ഇല്ല.
മിക്ക രോഗങ്ങളും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഭേദമാകുന്നു. രോഗം സാധാരണയായി നേരിയ തോതിലാണെങ്കിലും, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
വാക്സിൻ എടുത്തവരിൽ കോവിഡ് വരുമോ?
JN.1 വകഭേദത്തിന് ഉയർന്ന വ്യാപന ശേഷിയുണ്ടെങ്കിലും, മിക്ക ആളുകളിലും, പ്രത്യേകിച്ച് വാക്സിൻ എടുത്തവരിൽ, അതിന്റെ നിലവിലെ ആഘാതം സാധാരണയായി നേരിയ തോതിലാണ്. നിലവിലെ വേരിയന്റിനോട് പ്രവർത്തിക്കുന്നതിന് പുതിയ mRNA വാക്സിനുകൾ ഫലപ്രദമാണ്. ബൂസ്റ്റർ ഡോസുകൾ എടുക്കുന്നതും ഗുണകരമെന്ന് വിദഗ്ധർ പറയുന്നു.
എന്തുകൊണ്ട് വാക്സിന് പൂർണ സുരക്ഷ ഉറപ്പാക്കാനാകുന്നില്ല
വാക്സിനുകൾ വൈറസിനെ പൂർണ്ണമായി പ്രതിരോധിക്കുന്നില്ലെങ്കിലും, ശരീരം വൈറസിനെതിരെ പ്രതികരിക്കാൻ പഠിപ്പിക്കുന്നു. അതിനാൽ, വാക്സിൻ എടുത്ത ഒരാൾക്ക് അണുബാധയുണ്ടായാൽ പോലും, ശരീരത്തിന് വേഗത്തിൽ പ്രതികരിക്കാനും ഗുരുതരമായ രോഗങ്ങളെ തടയാനും കഴിയും.
ഇത് രോഗതീവ്രത കുറയ്ക്കുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ കൃത്യമായ പ്രതിരോധ നടപടികൾ പാലിക്കാത്ത പക്ഷം രോഗവ്യപനം വർധിക്കുമെന്നതും ശ്രദ്ധിക്കണം.
വീണ്ടും കോവിഡ് പടരാനുള്ള കാരണങ്ങൾ
നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന JN.1 വകഭേദം, മുൻപത്തെ ഒമിക്രോൺ വകഭേദങ്ങളെക്കാൾ ഉയർന്ന വ്യാപനശേഷിയുള്ളതാണ്. ഇതിന് ശരീരത്തിന്റെ പ്രതിരോധശേഷിയെ ഒരു പരിധി വരെ മറികടക്കാൻ കഴിയും. അതിനാലാണ്, വാക്സിൻ എടുത്തവർക്കോ മുൻപ് കോവിഡ് വഴി രോഗം വന്നവർക്കോ വീണ്ടും രോഗം വരുന്നത്. മറ്റ് കാരണങ്ങൾ ഇവ.
- ശരീരത്തിലെ ആന്റിബോഡികളുടെ അളവ് കാലക്രമേണ കുറയും. ഇത് “പ്രതിരോധശേഷി കുറയ്ക്കുന്നു
- പലരും ബൂസ്റ്റർ ഡോസുകൾ എടുക്കാത്തത്
- ആളുകൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈ കഴുകുന്നതുമൊക്കെ നിർത്തിവെച്ചു.
- പൊതുപരിപാടികൾ, ഒത്തുചേരലുകൾ, യാത്രകൾ എന്നിവ കൂടി
- രാജ്യാന്തര യാത്രകൾ വർദ്ധിച്ചത്
- കാലാവസ്ഥാ മാറ്റങ്ങൾ, പ്രത്യേകിച്ച് ഉയർന്ന ആർദ്രതയുള്ള കാലാവസ്ഥ (മഴക്കാലം പോലെ), പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും
മുൻപുള്ള വൈറസ് വകഭേദങ്ങൾ
SARS-CoV-2 എന്നതാണ് ആദ്യകോവിഡ് വ്യാപനത്തി് കാരണമായ വേരിയന്റ്. ഈ വൈറസിന് കാലക്രമേണ അനേകം വകഭേദങ്ങൾ (variants) ഉണ്ടായിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഇവയെ “ആശങ്കയുളവാക്കുന്ന വകഭേദങ്ങൾ” (Variants of Concern – VOCs), “ശ്രദ്ധ ആവശ്യമുള്ള വകഭേദങ്ങൾ” (Variants of Interest – VOIs) എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഒരേ വൈറസിനു തന്നെ പല തരത്തിലുള്ള ജനിതകമാറ്റം സംഭവിച്ച് പല രൂപമാറ്റം സംഭവിച്ച വേരിയന്റുകൾ ഉണ്ടായി എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധ ആവശ്യമുള്ള വകഭേദങ്ങൾ
- ആൽഫ (Alpha)
- ബീറ്റ (Beta)
- ഗാമ (Gamma)
- ഡെൽറ്റ (Delta): ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ, ഏറ്റവും തീവ്രമായ വകഭേദം.
- ഒമിക്രോൺ (Omicron): ഉയർന്ന വ്യാപനശേഷിയുണ്ടായിരുന്നെങ്കിലും തീവ്രത കുറവായിരുന്നു.
വൈറസുകൾക്ക് ഇനിയും മാറ്റങ്ങൾ വരാം, അതിനാൽ നിരന്തര നിരീക്ഷണ പരീക്ഷണങ്ങൾ ഇതിൽ ആവശ്യമാണ്.