മോദിയും, രാജ്നാഥ് സിംഗും, അമിത്ഷായും ചേർന്ന് കാശ്മീർ ഭരിച്ചിട്ടും പെഹൽഗാമിൽ സുരക്ഷ ഒരുക്കാൻ പറ്റിയില്ല- എംഎ ബേബി,
കേന്ദ്രം അധികാരത്തിലെത്തിയപ്പോൾ എല്ലാത്തരം ഭീകരതയും ഞങ്ങൾ അമർച്ച ചെയ്തുവെന്ന് അവകാശപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ
നരേന്ദ്രമോദിയും, രാജ്നാഥ് സിംഗും, അമിത്ഷായും ചേർന്ന് ജമ്മു കാശ്മീർ ഭരിച്ചിട്ടും പെഹൽഗാമിൽ സുരക്ഷ ഒരുക്കാൻ പറ്റിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നായനാർ ദിനം അനുസ്മരണ പൊതുയോഗം കല്യാശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണെങ്കിലും ഭരണം നടത്തുന്നത് കേന്ദ്ര സർക്കാരാണ്.
കേന്ദ്രസേനയും സൈന്യവും അവിടെ ഉണ്ടായിട്ടും സുരക്ഷാ വീഴ്ചയുണ്ടായി. കേന്ദ്രം അധികാരത്തിലെത്തിയപ്പോൾ എല്ലാത്തരം ഭീകരതയും ഞങ്ങൾ അമർച്ച ചെയ്തുവെന്ന് അവകാശപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ച് വസ്തുതകൾ ജനങ്ങളോട് പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിന് പകരം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ വിദേശത്തേക്ക് അയക്കുകയാണ് ചെയ്യുന്നതെന്നും എംഎ ബേബി കുറ്റപ്പെടുത്തി. രണ്ട് സർവ്വകക്ഷിയോഗങ്ങൾ രാജ്യത്ത് നടന്നപ്പോഴും പ്രധാനമന്ത്രി അവിടെയുണ്ടായിരുന്നില്ല. അദ്ദേഹം ബീഹാറിൽ പ്രസംഗിക്കാൻ പോയിരുന്നെന്നും ബേബി പറഞ്ഞു. രാഷ്ട്രീയം പറയേണ്ട സമയം ഇതല്ലാത്തതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഭീകരതെക്കെതിരെയുള്ള ഇന്ത്യയുടെ സന്ദേശ വാഹകരായി ലോക രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തെ നയിക്കുന്ന ശശി തരൂരിനെതിരെയും കോൺഗ്രസ്സിൽ അസ്വാസരസ്യങ്ങൾ മുളപൊട്ടുന്നുണ്ട്. അതിനിടയിൽ ശശി തരൂർ ബിജെപിയിലേക്ക് പോകുമെന്നും ചില കോൺഗ്രസ്സ് വൃത്തങ്ങൾ രഹസ്യമായും പരസ്യമായും പറയുന്നുമുണ്ട്.