Nenmara Water Theft: ടാങ്കറിൽ വിൽക്കാൻ കൊണ്ടുവന്നത് മോഷ്ടിച്ച വെള്ളം, ജല അതോറിറ്റിക്ക് 10 ലക്ഷത്തിന്റെ നഷ്ടം
Drinking Water Diverted to Well and Sold in Tanker: 2023 മുതൽ ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ഏകദേശം 15,000 കിലോ ലിറ്റർ വെള്ളം ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടതായി കരുതുന്നു. ജല അതോറിറ്റിക്ക് ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. കുടിവെള്ളത്തിനായി ജനങ്ങൾ വലയുമ്പോൾ ഇത്തരത്തിൽ ജലമോഷണം നടത്തുന്നത് ഗുരുതരമായ കുറ്റമാണ്. വകുപ്പിനുണ്ടായ 10 ലക്ഷം രൂപയുടെ നഷ്ടം വീട്ടുടമയിൽ നിന്ന് തന്നെ ഈടാക്കും എന്ന് അസിസ്റ്റന്റ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി വ്യക്തമാക്കി.
നെന്മാറ: പോത്തുണ്ടി കുടിവെള്ള പദ്ധതിയിൽ നിന്ന് വൻതോതിൽ ജലമോഷണം നടത്തിയ സംഭവത്തിൽ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു. നെന്മാറ ചാത്തമംഗലം സ്വദേശി യാക്കൂബിനെതിരെയാണ് കുടിവെള്ള പദ്ധതി അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ നെന്മാറ പോലീസ് നടപടിയെടുത്തത്.
വേനൽ കടുത്തതോടെ ചാത്തമംഗലം, കൊമ്പൻകല്ല്, ആറ്റുവായ് പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. പോത്തുണ്ടി പദ്ധതിയിൽ നിന്ന് കൃത്യമായി വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും പലയിടങ്ങളിലും തുള്ളിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതോടെയാണ് ജല അതോറിറ്റി പരിശോധന കർശനമാക്കിയത്. അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പേഴുംപാറ-ചാത്തമംഗലം പാതയിൽ ആറ്റുവായ് പള്ളിക്ക് സമീപമുള്ള യാക്കൂബിന്റെ വീട്ടിലേക്കുള്ള കണക്ഷനിലാണ് കൃത്രിമം കണ്ടെത്തിയത്. വാട്ടർ മീറ്ററിന് മുൻപായി പൈപ്പ് പൊട്ടിച്ച ശേഷം മറ്റൊരു പൈപ്പ് ഉപയോഗിച്ച് വെള്ളം നേരിട്ട് കിണറിലേക്ക് ഒഴുക്കി വിടുകയായിരുന്നു. ഇത്തരത്തിൽ കിണറ്റിൽ ശേഖരിക്കുന്ന വെള്ളം ടാങ്കറുകളിലാക്കി പുറത്ത് വിൽപന നടത്തി വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ALSO READ: കണ്ണീരായി വാൽപ്പാറ യാത്ര; ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം
2023 മുതൽ ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ഏകദേശം 15,000 കിലോ ലിറ്റർ വെള്ളം ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടതായി കരുതുന്നു. ജല അതോറിറ്റിക്ക് ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. കുടിവെള്ളത്തിനായി ജനങ്ങൾ വലയുമ്പോൾ ഇത്തരത്തിൽ ജലമോഷണം നടത്തുന്നത് ഗുരുതരമായ കുറ്റമാണ്. വകുപ്പിനുണ്ടായ 10 ലക്ഷം രൂപയുടെ നഷ്ടം വീട്ടുടമയിൽ നിന്ന് തന്നെ ഈടാക്കും എന്ന് അസിസ്റ്റന്റ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി നെന്മാറ പോലീസ് അറിയിച്ചു. കുടിവെള്ള വിതരണ ശൃംഖലയിൽ ഇനിയും കൃത്രിമങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് ജല അതോറിറ്റിയുടെ തീരുമാനം.