Ernakulam Student Attack: വിദ്യാർത്ഥിനിക്കുനേരെ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; 3 അധ്യാപകർക്ക് സസ്പെൻഷൻ, ഒരാൾക്ക് സ്ഥലമാറ്റം
Student Attack With Naikurana Powder: സംഭവം പുറത്തുവന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ശേഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെ ഡിഇഒ, എഇഒ ഓഫിസിലെ ഉദ്യോഗസ്ഥർ എന്നിവർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി നടന്ന സംഭവത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ നടപടി. സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ എസ് ദീപ, ആർ എസ് രാജി എന്നിവർക്കെതിരെയാണ് നടപടി. 10ാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയായിരുന്നു സഹപാഠികളുടെ അതിക്രമം.
നായ്ക്കുരുണപ്പൊടി ദേഹത്തെറിഞ്ഞതിനെ തുടർന്ന് ശരീരമാകെ ചൊറിഞ്ഞ് തടിച്ചതിനാൽ വിദ്യാർത്ഥിനിക്ക് പരീക്ഷപോലും എഴുതാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിന് പിന്നാലെ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളർന്നിരിക്കുന്ന അവസ്ഥയിലാണ് വിദ്യാർത്ഥിനി. സഹപാഠികളിൽ നിന്ന് ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടെയിട്ടില്ലെന്നാണ് വിവരം.
സംഭവം പുറത്തുവന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ശേഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെ ഡിഇഒ, എഇഒ ഓഫിസിലെ ഉദ്യോഗസ്ഥർ എന്നിവർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി നടന്ന സംഭവത്തിൻ്റെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ക്ലാസിലെ പിൻബഞ്ചിലിരിക്കുന്ന പെൺകുട്ടിയാണ് നായ്ക്കുരണ പൊടി ക്ലാസിലാകെ വിതറിയത്.
അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതിനിടെയാണ് വിദ്യാർത്ഥിനിയുടെ ദേഹത്തേയ്ക്കും വീണത്. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങുകയായിരുന്നു. തുടർന്ന് മറ്റ് കുട്ടികൾ പെൺകുട്ടിയോട് കുളിക്കാൻ ആവശ്യപ്പെടുകയും ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിക്കുകയും ചെയ്തു. എന്നാൽ ഇത് ശരീരത്തിൽ പടർന്നതല്ലാതെ ചൊറിച്ചിൽ അടങ്ങിയില്ല. പിന്നാലെ നിരവധി ആശുപത്രികളിലാണ് പെൺകുട്ടി കയറിയിറങ്ങിയത്.
ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ തുടക്കം മുതലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയാണ് ചെയ്തതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. ചൊറിച്ചിൽ മൂലമുണ്ടായ കടുത്ത വേദനയിൽ കഴിയുമ്പോഴും പെൺകുട്ടിയോട് ക്ലാസിലെത്താൻ സ്കൂളിൽ നിന്ന് നിർബന്ധിച്ചെന്നും ഹാജരില്ലെങ്കിൽ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.