Panakkad Sadik Ali Thangal: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വ്യാജ പ്രചാരണം; കേസെടുത്ത് പോലീസ്
Social Media Post Against Sadik Ali Thangal: വ്യാജമായി ഫെയ്സ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺനമ്പർ നൽകി വിപിഎൻ വഴി ലോഗിൻ ചെയ്താണ് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. പ്രൊഫൈലിന്റെ വിവരങ്ങൾ തേടി പൊലീസ് മെറ്റയ്ക്ക് കത്തയച്ചതായി സൈബർ സെൽ അറിയിച്ചിട്ടുണ്ട്.
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാനാധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള വ്യാജ പ്രചരണങ്ങളിൽ കേസെടുത്ത് മലപ്പുറം സൈബർ പോലീസ്. തിങ്കളാഴ്ച വൈകിട്ടാണ് ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റ് പ്രചരിച്ചത്. ഇന്നലെ രാത്രി തന്നെ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദേശപ്രകാരം പാർട്ടി സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വ്യാജമായി ഫെയ്സ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺനമ്പർ നൽകി വിപിഎൻ വഴി ലോഗിൻ ചെയ്താണ് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. പ്രൊഫൈലിന്റെ വിവരങ്ങൾ തേടി പൊലീസ് മെറ്റയ്ക്ക് കത്തയച്ചതായി സൈബർ സെൽ അറിയിച്ചിട്ടുണ്ട്.
വിഷയത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. സമൂഹം ബഹുമാനിക്കുന്നവരെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ് അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലും പ്രതികരിച്ചു. തങ്ങളെ താറടിച്ചു കാണിക്കാനുള്ള കുൽസിത ശ്രമമാണ് നടക്കുന്നത്.
പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും. സാദിഖലി തങ്ങളെ സ്കൂൾ പഠന കാലം തൊട്ട് വ്യക്തിപരമായി എനിക്കറിയാം. രാഷ്ട്രീയമായി ഞാൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ആ വിമർശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കുമെന്നും കെടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.