അച്ഛന്റെ മൃതദേഹം പുറത്തുകിടത്തി മകനും മരുമകളും വീടുപൂട്ടി പോയി; അനാഥാലയത്തില്‍ നിന്നെത്തി ഭാര്യ
Thrissur Crime News: കാരമുക്ക് കൃപാസനത്തില്‍ താമസിക്കുന്ന തോമസിന്റെ ഭാര്യ റോസിലിയും ഇവിടേക്ക് എത്തിയിരുന്നു. മൃതദേഹം കൊണ്ടുവന്നതറിഞ്ഞ മകന്‍ ജെയ്‌സനും മരുമകള്‍ റിന്‍സിയും വീടുപൂട്ടി പോകുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

പ്രതീകാത്മക ചിത്രം
തൃശൂര്‍: മകനും മരുമകളും വീടുപൂട്ടി പോയതോടെ പിതാവിന്റെ മൃതദേഹം അനാഥമായി. തൃശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി പ്ലാക്കന്‍ തോമസിനാണ് ഈ ദുരഃവസ്ഥയുണ്ടായത്. അച്ഛന്റെ മൃതദേഹം വീട്ടുപടിക്കല്‍ എത്തിയ ഉടന്‍ മകനും മരുമകളും വീടുപൂട്ടി പുറത്തേക്ക് പോകുകയായിരുന്നു. തിരിച്ചുവന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് കൂട്ടാക്കിയില്ല.
പനി ബാധിച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തോമസ് മരിച്ചത്. മണലൂര്‍ സാന്‍ജോസ് കെയര്‍ഹോമിലായിരുന്നു അന്ത്യം. കെയര്‍ഹോമിലെ നടപടികള്‍ക്ക് ശേഷം സ്വന്തം വീട്ടിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി ഇടവക പള്ളിയില്‍ മൃതദേഹം അടക്കാനായി രാവിലെ ഒര്‍പതരയോടെ വീട്ടിലെത്തിച്ചു.
ഈ സമയത്ത് കാരമുക്ക് കൃപാസനത്തില്‍ താമസിക്കുന്ന തോമസിന്റെ ഭാര്യ റോസിലിയും ഇവിടേക്ക് എത്തിയിരുന്നു. മൃതദേഹം കൊണ്ടുവന്നതറിഞ്ഞ മകന്‍ ജെയ്‌സനും മരുമകള്‍ റിന്‍സിയും വീടുപൂട്ടി പോകുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
മകനെ വിളിച്ച് പലരും തിരികെ വന്ന് മൃതദേഹം വീടിനുള്ളില്‍ കയറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പഞ്ചായത്ത് അധികൃതരും അന്തിക്കാട് പോലീസും ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതോടെ പുറത്താക്കിയ വീട്ടിലേക്ക് തങ്ങള്‍ക്ക് കയറേണ്ടെന്ന് റോസിലി തീരുമാനിച്ചു. ശേഷം മൃതദേഹം മുറ്റത്ത് മഞ്ചയില്‍ കിടത്തുകയായിരുന്നു.
Also Read: Wild Elephant Attack: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്
മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവരും എട്ട് മാസങ്ങള്‍ക്ക് മുമ്പ് അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളില്‍ തോമസും റോസിലിയും അന്തേവാസികളായി മാറി.