Sabarimala: സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്; ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ
Sabarimala Security Tightens: ഇന്നും നാളെയും രാത്രി 11 മണിക്ക് നട അടച്ച് കഴിഞ്ഞാൽ പിന്നീട് ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം കേരളാ പോലീസിൻ്റെ ആന്റി സബോട്ടേജ് ടീം തിരുമുറ്റവും പരിസരവും പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർ നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കണം.

Sabarimala
പത്തനംതിട്ട: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ വീണ്ടും ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സിആർപിഎഫ് – ആർഎഎഫ്, എൻഡിആർഎഫ്, ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നിവർ ചേർന്ന് സന്നിധാനത്ത് സംയുക്ത റൂട്ട് മാർച്ച് നടത്തി. അതിനാൽ ഇന്നും നാളെയും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതായി സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ആർ ശ്രീകുമാർ അറിയിച്ചു.
ഇന്നും നാളെയും രാത്രി 11 മണിക്ക് നട അടച്ച് കഴിഞ്ഞാൽ പിന്നീട് ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം കേരളാ പോലീസിൻ്റെ ആന്റി സബോട്ടേജ് ടീം തിരുമുറ്റവും പരിസരവും പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർ നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കണം. പിറ്റേന്ന് രാവിലെ നട തുറക്കുന്ന സമയത്ത് മാത്രമേ പടി കയറാൻ സാധിക്കൂ.
ALSO READ: ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; അപകടം നടന്നത് പമ്പ ചാലക്കയത്തിന് സമീപം
സുരക്ഷയുടെ ഭാഗമായി ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് എട്ട് പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. മലകയറിയെത്തുന്ന ഭക്തരിൽ തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല. ഈ ഭാഗങ്ങളിൽ കൂടുതൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ (DFMD), ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധന ഒരുക്കിയിട്ടുണ്ട്.
പതിനെട്ടാം പടി വഴിയുള്ള തീർത്ഥാടനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. എന്നാൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ പരിശോധന നടത്തും. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ പൂർണ്ണമായി പരിശോധിക്കാൻ കഴിയില്ല. അതിനാൽ സംശയം തോന്നുന്നവരെയാകും പ്രധാനമായും പരിശോധിക്കുക. സന്നിധാനത്തേക്ക് ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.