Nithin Raj Death Case: നിതിൻ രാജിന്റെ മരണം, പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി
Nithin Raj Death Case, Court to Deliver Verdict on Accused Bail Plea: ഏപ്രിൽ 10നാണ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തത്. കേളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു.

Nithin Raj
കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. തലശ്ശേരി സെഷൻസ് കോടതിയാണ് വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. കഴിഞ്ഞ ദിവസം നിതിൻ രാജിന്റെ അച്ഛൻ കേസിൽ കക്ഷി ചേർന്നിരുന്നു. ഇവരുടെ വാദവും ഇന്ന് കോടതി കേൾക്കുന്നതാണ്.
നിതിൻ രാജിന്റെ മരണം
കഴിഞ്ഞ ഏപ്രിൽ 10നാണ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തത്. കേളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. എന്നാൽ, മരണത്തിന് പിന്നാലെ വകുപ്പ് മേധാവിയായ ഡോ. റാമിനെതിരെ വലിയ ആരോപണങ്ങളാണ് ഉയർന്നത്. വിദ്യാർത്ഥികൾക്ക് റാമിൽ നിന്ന് വലിയ മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
ജാതിയുടെയും നിറത്തിന്റെയും സമ്പത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ അധ്യാപകൻ അധിക്ഷേപിച്ചിരുന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പുകളും ചേർത്താണ് അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ഒളിവിൽ പോയ ഇരുവരെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികൾക്ക് ജാമ്യം നേടി രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.
ALSO READ: ജീവനെടുത്തത് ലോൺ ആപ്പോ? ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് അധികൃതർ
ലോൺ ആപ്പിനെതിരെ കേസ്
അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെയാണ് കേസെടുത്തത്. നിതിൻ രാജിനെ ഭീഷണിപ്പെടുത്തി മാനസികമായ പീഡിപ്പിച്ചു എന്നാണ് എഫ്ഐആർ. കഴിഞ്ഞ ജൂൺ – ജൂലൈ മാസത്തിലാണ് നിതിൻ പണമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ലോൺ ഏജൻസി നിരന്തരം വിളിച്ചിരുന്നു. കൂടാതെ, കോളേജിലെ അധ്യാപികയ്ക്കും കോളുകൾ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലോൺ എടുക്കുമ്പോൾ ഏജൻസി സ്വമേധയാ കോൺടാക്ട് അക്സസ് ചെയ്യാൻ സാധ്യതയുണ്ട്. ഇങ്ങനെയാകും അധ്യാപികയുടെ നമ്പർ ലഭിച്ചത്. കൂടാതെ അധ്യാപികയുടെയും നിതിന്റെ അമ്മയുടെയും പേരിലെ സാമ്യവും ഇതിന് കാരണമായിരുന്നേക്കും. സംഭവത്തിൽ അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. തുടന്ന് നിതിനെ പ്രിൻസിപ്പലിന്റെ മുറിയിൽ വിളിപ്പിച്ചു. സംഭവത്തെ കുറിച്ച് ചോദിച്ചറിയുകയും സൈബർ സെല്ലിൽ പരാതി നൽകണമെന്നും അതിന് ഫോൺ നൽകണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ലോൺ അടയ്ക്കാൻ പണം കണ്ടെത്താമെന്ന് പറഞ്ഞ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഉറങ്ങി. കുറച്ച് സമയം കഴിഞ്ഞ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് കോളേജ് അധികൃതർ പറയുന്നത്. അതേസമയം, ലോൺ ആപ്പിന്റെ പേരിൽ ആണ് നിതിൻ രാജ് മരിച്ചതെന്ന് വരുത്തി തീർക്കാനാണ് കോളേജ് അധികൃതർ ശ്രമിക്കുന്നതെന്നും അധ്യാപകരുടെ വിവേചനവും മാനസിക പീഢനങ്ങളും തള്ളിക്കളയുന്നുവെന്നും പ്രതിഷേധം ഉയരുന്നുണ്ട്.