Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Congress Candidates List For Kerala Assembly Election 2026 : തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായി 24 മണിക്കൂറിനുള്ളിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചിരുന്നത്.

VD Satheesan
തിരുവനന്തപുരം : സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായി 24 മണിക്കൂറിനുള്ളിൽ കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക പുറത്ത് വിടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണൻ ഗ്യാനേഷ് കുമാർ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെയും നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി 24 മണിക്കൂർ പിന്നിട്ടിട്ടും കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക മാത്രം പുറത്ത് വന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സിപിഎമ്മും സിപിഐയും തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസിൻ്റേത് 24 മണിക്കൂറിനുള്ളിൽ തന്നെയുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
എന്നാൽ ബിജെപി തങ്ങളുടെ എ ഗ്രേഡ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസിന്മേലുള്ള സമ്മർദ്ദം വർധിച്ചു. 50-60 സ്ഥാനാർഥികളുടെ പേര് അടങ്ങുന്ന കോൺഗ്രസിൻ്റെ ആദ്യ പട്ടിക വൈകിട്ടോടെ പുറത്ത് വിടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ 40 പേരുടെ പട്ടിക പോലും ഇതുവരെ തയ്യറാക്കാൻ കോൺഗ്രസിനായിട്ടില്ല. ഡൽഹിയിൽ പുരോഗമിക്കുന്ന ചർച്ചയ്ക്കിടെ നേതാക്കൾ പുറത്തേക്ക് വന്നപ്പോൾ സ്ഥാനാർഥി പട്ടിക എവിടെയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനാകുകയായിരുന്നു പ്രതിപക്ഷ നേതാവ്. നിങ്ങൾക്ക് വേറെ പണി ഇല്ലേ എന്നായിരുന്നു വിഡി സതീശൻ മാധ്യമങ്ങളോട് ക്ഷുഭിതനായികൊണ്ട് പ്രതികരിച്ചത്.
എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ കെ സുധാകരൻ്റെ നിലപാടാണ് കോൺഗ്രസ് ത്രിശങ്കുവിലാക്കിയിരിക്കുന്നത്. ഇതിൽ ധാരണയായിട്ടില്ലയെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. നാളെ രാഹുൽ ഗാന്ധിയുമായും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുമായും അന്തമി കൂടിക്കാഴ്ച നടത്തി നാളെ വീണ്ടും തിരുഞ്ഞെടുപ്പ് സമിതി യോഗം ചേർന്നതിന് ശേഷം ആദ്യഘട്ടം പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത, അതേസമയം വീണ്ടും മുതിർന്ന നേതാക്കളുടെ യോഗം ഡൽഹി തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
അമ്പലപ്പുഴയിലെ പോലെ സിപിഎമ്മിലെ മറ്റ് പൊട്ടിത്തെറികളും കോൺഗ്രസിൻ്റെ സ്ഥാനാർഥി നിർണയത്തെ ബാധിക്കുന്നുണ്ട്. തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ സിപിഎം വിട്ട് വിമതനായി മത്സരിക്കുമെന്നതുൾപ്പെടെയുള്ള ഇടത് പാർട്ടിയിലെ ആഭ്യന്തപ്രശ്നങ്ങൾ മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.