Kerala Assembly Election: മുന്നണികള്‍ക്ക് പണി കൊടുത്ത് സുധാകരന്‍മാര്‍; കെഎസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; ജിഎസിനെ പിന്തുണച്ച് പാര്‍ട്ടി അനുഭാവികള്‍
G Sudhakaran and K Sudhakaran: ഇടത്, വലത് മുന്നണികള്‍ക്ക് തലവേദനയായി 'സുധാകരന്‍മാര്‍. ജി. സുധാകരനാണ് സിപിഎമ്മിനെ വെട്ടിലാക്കിയതെങ്കില്‍, യുഡിഎഫിന് പണി കൊടുത്തത് മുന്‍ കെ. സുധാകരനാണ്.

ജി. സുധാകരനും കെ. സുധാകരനും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇടത്, വലത് മുന്നണികള്‍ക്ക് തലവേദനയായി ‘സുധാകരന്‍മാര്‍. മുന്‍ മന്ത്രി ജി. സുധാകരനാണ് സിപിഎമ്മിനെ വെട്ടിലാക്കിയതെങ്കില്‍, യുഡിഎഫിന് പണി കൊടുത്തത് മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഇരുനേതാക്കളുടെയും മോഹമാണ് മുന്നണികളെ വെട്ടിലാക്കിയത്. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കണ്ണൂരില്‍ മത്സരിക്കണമെന്ന വാശിയിലാണ് കെ. സുധാകരന്‍.
അമ്പലപ്പുഴയില്‍
അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ജി സുധാകരന്‍ പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയപാർട്ടിയിലും ചേർന്നിട്ടില്ലെന്നും, ഒരു പാർട്ടിയുടെയും പിന്തുണ അഭ്യർത്ഥിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് മത്സരിക്കുന്നതെന്നാണ് ജി സുധാകരന്റെ ഭാഷ്യം.
പാര്‍ട്ടിയില്‍ താന്‍ തഴയപ്പെടുന്നുവെന്നും, അപമാനിക്കുന്നുവെന്നും ആരോപിച്ചുകൊണ്ടാണ് ജി സുധാകരന്‍ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ചില പാര്‍ട്ടി അംഗങ്ങള്‍ സുധാകരനെ പിന്തുണച്ച് രംഗത്തെത്തുന്നതാണ് സിപിഎമ്മിന് തലവേദനയാകുന്നത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പാർട്ടി അംഗവുമായ ഷീബ രാകേഷാണ് ഒടുവില്‍ സുധാകരനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയത്.
സുധാകരന്‍ അനുകൂലികളായ ചില പാര്‍ട്ടി അംഗങ്ങള്‍ രഹസ്യ യോഗം ചേരാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇന്ന് സുധാകരനെതിരെ പ്രകടനവും യോഗവും നടത്താനാണ് സിപിഎമ്മിന്റെ നീക്കം. അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ടാണ് പ്രകടനം.
കണ്ണൂരില്‍
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടാണ് കെ. സുധാകരന് തിരിച്ചടിയായത്. സീറ്റ് കിട്ടാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് കെപിസിസിയുടെ മുന്‍ അധ്യക്ഷന്‍. കണ്ണൂര്‍ എന്നത് തന്റെ ഹൃദയ രക്തമാണെന്ന് വ്യക്തമാക്കി സുധാകരന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് യുഡിഎഫിനെ വെട്ടിലാക്കിയിരുന്നു. സുധാകരന്റെ ഈ കുറിപ്പില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്.
അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് വന്നത് സുധാകരന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിചിത്രവാദം. എന്തായാലും, സുധാകരനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും സുധാകരനെ ഡല്‍ഹിയിലേക്ക് വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച സുധാകരന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും.