School Timetable : സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, തീരുമാനം ഹൈക്കോടതി നിർദേശപ്രകാരം – മന്ത്രി വി ശിവൻകുട്ടി
Kerala Education Minister V. Sivankutty: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ശമ്പളം തിരികെ പിടിക്കുന്നത് പരിഗണിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാലകളിൽ സിൻഡിക്കേറ്റിനാണ് അധികാരമെന്നിരിക്കെ, സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു.
കണ്ണൂർ: സ്കൂൾ സമയമാറ്റ വിഷയത്തിൽ പിന്നോട്ട് പോവില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും, ഇക്കാര്യങ്ങൾ ആരുമായും ചർച്ച ചെയ്യാൻ താൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
ഗവർണർക്കെതിരെ രൂക്ഷ വിമർശനം
ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ട ഗവർണർ സ്ഥാനമൊഴിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സർവകലാശാലകളിലെ ഭരണ സ്തംഭനത്തിന് കാരണം ഗവർണറാണെന്നും, ഗവർണർ നിയമിച്ചവർ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ശമ്പളം തിരികെ പിടിക്കുന്നത് പരിഗണിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാലകളിൽ സിൻഡിക്കേറ്റിനാണ് അധികാരമെന്നിരിക്കെ, സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു.
സ്കൂളുകളിൽ ദുരാചാരങ്ങൾ അനുവദിക്കില്ല: മന്ത്രി
സ്കൂളുകളിൽ “കാൽ കഴുകൽ” പോലുള്ള ദുരാചാരങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും, ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വകുപ്പ് 17(1) പ്രകാരം ഇത്തരം നടപടികൾ മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നും, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ സർവീസ് റൂൾ പ്രകാരം ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.