Kerala Election Holiday: തിരഞ്ഞെടുപ്പിനു അവധിയുണ്ട്…. പിറ്റേന്നും ഇവർക്കെല്ലാം അവധി
Polling Officials Get Extra Duty Leave; അവധി അനുവദിക്കുന്നത് തൊഴിലിന് ആപത്കരമോ സാരവത്തായ നഷ്ടമോ ഇടവരുത്തുന്ന സാഹചര്യങ്ങളിൽ, വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകേണ്ടതാണ്.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പോളിംഗ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും വോട്ട് ചെയ്യുന്ന സാധാരണ വോട്ടർമാർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദ്ദേശം നൽകി. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കിൽ ആ ദിവസവും ഡ്യൂട്ടി ലീവ് അനുവദിച്ചു നൽകണമെന്ന് കമ്മീഷണർ ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പിന്റെ തലേദിവസം (പോളിംഗ് സാധനങ്ങളുടെ വിതരണ ദിവസം) രാവിലെ മുതൽ പോളിംഗ് കഴിഞ്ഞ് സാധനങ്ങൾ സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നത് വരെയാണ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം. പോളിംഗ് ദിവസം രാത്രി ഏറെ വൈകുകയോ അടുത്തദിവസം രാവിലെ വരെ നീണ്ടുപോകുകയോ ചെയ്യാറുണ്ടെന്നതിനാലാണ് ഈ അധിക അവധി അനുവദിക്കുന്നത്.
വോട്ട് ചെയ്യാൻ വേതനത്തോടുകൂടിയ അവധി
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിലുള്ള വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ മറ്റ് സ്ഥാപനങ്ങളിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സമ്മതിദായകർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയുള്ള അവധി നൽകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കമ്മീഷണർ നിർദ്ദേശിച്ചു.
Also read – 2036- ലെ ഒളിംപിക്സ് തിരുവനന്തപുരത്തോ… വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി രംഗത്ത്
ഇത്തരത്തിൽ അവധി നൽകുമ്പോൾ ജീവനക്കാരുടെ വേതനം കുറവ് ചെയ്യുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യുവാൻ പാടില്ല. അവധി അനുവദിക്കുന്നത് തൊഴിലിന് ആപത്കരമോ സാരവത്തായ നഷ്ടമോ ഇടവരുത്തുന്ന സാഹചര്യങ്ങളിൽ, വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകേണ്ടതാണ്.
സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. അവധി/അനുമതി സംബന്ധിച്ച പരാതികൾ ലഭിച്ചാൽ അടിയന്തിരമായി ഇടപെടൽ നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.